കണ്ണൂർ: സികെ ജാനുവിന്റെ എൻഡിഎ പ്രവേശനത്തിനായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയതിന് തെളിവായുള്ള ശബ്‌ദരേഖ വ്യാജമെങ്കിൽ നിയമപരമായി നേരിടാൻ വെല്ലുവിളിച്ച് പ്രസീത അഴീക്കോട്. ശബ്‌ദരേഖയുടെ പേരിൽ സികെ ജാനുവിനെ അവഹേളിക്കുകയാണ് എന്ന സുരേന്ദ്രന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് പ്രസീതയുടെ പ്രതികരണം. മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് സുരേന്ദ്രൻ പണം കൈമാറിയതെന്നും പ്രസീത കണ്ണൂരിൽ വ്യക്‌തമാക്കി.
“ഒരു എഡിറ്റിംഗും ശബ്‌ദരേഖയുടെ കാര്യത്തിൽ നടന്നിട്ടില്ല. സികെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞു. സുരേന്ദ്രനും കേസ് കൊടുക്കണം. ഏതന്വേഷണവും നേരിടാൻ തയാറാണ്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ ഏത് ശിക്ഷയും സ്വീകരിക്കും”- പ്രസീത പറഞ്ഞു. സികെ ജാനുവിന്റെ വയനാട്ടിലെ ഇടപാടുകൾ പരിശോധിച്ചാൽ പണം ചെലവഴിച്ച കാര്യം തെളിയുമെന്നും പ്രസീത അഴീക്കോട് കൂട്ടിച്ചേർത്തു.
അതേസമയം, തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം കൈമാറിയെന്ന ആരോപണം ഉന്നയിച്ച ജെആർപി നേതാക്കൾക്ക് സികെ ജാനു വക്കീൽ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം ആരോപണം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും നഷ്‌ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നുമാണ് ആവശ്യം.
Read also: ‘അഭിഭാഷകരെയു൦ ക്ളർക്കുമാരേയും വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം’; ഹൈക്കോടതി