പാറ്റ്ന: അഞ്ചാം ക്‌ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. പാറ്റ്നയിലെ ഒരു സ്‌കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി വധശിക്ഷക്ക് വിധിച്ചത്. ഇയാളിൽ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. കേസിലെ മറ്റൊരു പ്രതിയായ സ്‌കൂളിലെ അധ്യാപകൻ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇയാൾ 50,000 രൂപ പിഴയും അടക്കണം.
2018ൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. സ്‌കൂൾ പ്രിൻസിപ്പലായിരുന്ന അരവിന്ദ് കുമാറും അധ്യാപകനായ അഭിഷേക് കുമാറും ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.
2018 സെപ്റ്റംബറിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർച്ചയായ ആരോഗ്യപ്രശ്‌നങ്ങൾ കാരണം മാതാപിതാക്കൾ കുട്ടിയെ ചികിൽസക്കായി ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പ്രിൻസിപ്പലും അധ്യാപകനും ചേർന്ന് പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.
Read also: ജനുവരിയിലെ കയറ്റുമതിയിൽ 6.16 ശതമാനം വർധന