റിയാദ്: സൗദിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഈ മാസം 29ആം തീയതി മുതൽ നേരിട്ടുള്ള ക്‌ളാസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി വ്യക്‌തമാക്കി അധികൃതർ. ക്‌ളാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. കൂടാതെ രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. മറ്റ് കോവിഡ് പ്രോട്ടോക്കോളുകളും സൗദി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
ക്‌ളാസുകൾ ആരംഭിച്ച ശേഷം കുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്‌ഥിരീകരിച്ചാൽ ആ ക്‌ളാസിലെ മുഴുവൻ വിദ്യാഭ്യാസവും ഓൺലൈനിലേക്ക് മാറും. എന്നാൽ ഒന്നിലധികം ക്ളാസുകളിൽ കോവിഡ് ബാധ ഉണ്ടായാൽ ആ സ്‌കൂളിലെ നേരിട്ടുള്ള ക്‌ളാസുകൾ എല്ലാം റദ്ദാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. സ്‌കൂളുകൾക്കൊപ്പം യൂണിവേഴ്സിറ്റികൾക്കും സമാന പ്രോട്ടോക്കോൾ തുടരും. കൂടാതെ പൊതു വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ബാധകമായ നിയമങ്ങളെല്ലാം സ്വകാര്യ സ്‌കൂളുകൾക്കും ബാധകമായിരിക്കും.
നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാത്തതിനാൽ ഇന്ത്യ ഉൾപ്പടെ വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. കൂടാതെ അധ്യാപകരും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. നിലവിൽ വിലക്ക് ഇല്ലാത്ത മറ്റ് രാജ്യങ്ങളിൽ 14 ദിവസം തങ്ങിയ ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള അധ്യാപകർ സൗദിയിൽ എത്തുന്നത്.
Read also: ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ഒരുമിക്കണം; ശരദ് പവാര്‍