ന്യൂഡെല്‍ഹി: ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന എല്ലാവരും ചേർന്ന് ഭരണ പക്ഷത്തിനെതിരെ സമയ ബന്ധിതമായ പ്രവര്‍ത്തന പരിപാടി ആവിഷ്‌കരിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഇന്ത്യ വളരെ ഇരുണ്ട സഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും നിലവിലെ ഭരണത്തിൽ നിരവധി പ്രശ്‌നങ്ങള്‍ രാജ്യം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയിലെ നിലവിലെ സാഹചര്യം വളരെ ഇരുണ്ടതാണ്. കര്‍ഷകര്‍ മാസങ്ങളോളം പ്രതിഷേധിക്കുന്നു, ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്തിന് ഇത് വേദനാജനകമായ ചിത്രമാണ്. നാണയപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്‌മ, അതിര്‍ത്തി തര്‍ക്കങ്ങള്‍, ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ രാജ്യം അഭിമുഖീകരിക്കുന്നു’- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു പവാറിന്റെ പ്രതികരണം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാവണം പ്രതിപക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രതികരിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സോണിയ ഗാന്ധി യോഗത്തിൽ പറഞ്ഞു.
Read also: അഫ്ഗാൻ രക്ഷാദൗത്യം; എയർ ഇന്ത്യയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ