കാഞ്ഞങ്ങാട്: ചിത്താരി അഴിമുഖത്ത് കടൽക്ഷോഭം രൂക്ഷം. ഇതോടെ അഴിമുഖം ഭാഗങ്ങളിലെ കരഭാഗം കടലെടുക്കുന്നത് വ്യാപകമായി. നിലവിൽ അഴിമുഖത്തെ 50 മീറ്റർ വീതിയിലും 200 മീറ്റർ നീളത്തിലുമുള്ള കരഭാഗം കടലെടുത്തിട്ടുണ്ട്. ചിത്താരി പുഴ സംഗമിക്കുന്ന സ്‌ഥലത്തെ കരഭാഗമാണ് കൂടുതലായി കടലെടുത്തത്. മുൻ വർഷങ്ങളിലും ചിത്താരി അഴിമുഖത്ത് കരയിടിച്ചിൽ ഉണ്ടായിരുന്നു.
മുൻ വർഷങ്ങളിലെ കനത്ത മഴയിൽ പുഴ ഗതിമാറി ഒഴുകിയതിനെ തുടർന്ന് സമീപത്തെ ഫിഷ് ലാൻഡിംഗ് സെന്റർ തകരുന്ന സ്‌ഥിതിയിൽ എത്തിയിരുന്നു. അന്ന് മൽസ്യത്തൊഴിലാളികൾ ചേർന്നാണ് ഇവിടെ മണൽചാക്ക് കൊണ്ട് താൽക്കാലിക തടയണ നിർമിച്ച് പുഴയുടെ ഗതിമാറ്റം തടഞ്ഞത്. മിനി മൽസ്യബന്ധന തുറമുഖത്തിന് സമീപമാണ് ഈ കരയിടിച്ചിൽ. വർഷംതോറുമുള്ള കടലാക്രമണത്തിൽ തീരദേശ വാസികൾ ആശങ്കയിലാണ്.
ഇവിടെ മൽസ്യബന്ധന തുറമുഖമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുള്ളതായി മൽസ്യത്തൊഴിലാളികൾ പറയുന്നു. പുഴയുടെ ഗതിമാറ്റം പഠിക്കാൻ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സെന്ററിന്റെ സഹായം തേടിയിരുന്നു. എന്നാൽ, ഇവരുടെ അന്തിമ റിപ്പോർട് സർക്കാരിൽ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. കടപ്പുറത്തിന്റെ മറ്റു ഭാഗങ്ങളിലും കടലേറ്റം രൂക്ഷമാണ്. പല വീടുകളും കടലാക്രമണ ഭീഷണിയിലാണ്. അധികൃതർ എത്രയും പെട്ടെന്ന് വിഷയത്തിൽ ഇടപെട്ട് തീരദേശവാസികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Also: ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; കേസ് ഇന്ന് സുപ്രീം കോടതിയിൽ