കോഴിക്കോട്: ജില്ലയില്‍ കടലാക്രമണം രൂക്ഷം. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നാളെ റെഡ് അലര്‍ട് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ കണ്‍ടോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇടിമിന്നലും ശക്‌തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറാനാണ് സാധ്യതയെന്നാണ് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ന്യൂനമർദ്ദത്തിന്റെ സ്വാധീനം കൂടുതൽ അനുഭവപ്പെടുക.
മെയ് 14 മുതല്‍ 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ 30 മുതൽ 50 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം മൂന്ന് ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലർട്ടാണ് പിൻവലിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ വയനാട് വരെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ അലർട്ടിൽ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്.
Malabar News: പട്ടാമ്പിയില്‍ ചാരായവും വാഷും പിടികൂടി