കൊച്ചി: ചെല്ലാനം കടൽ ഭിത്തി നവീകരണത്തിനായി 256 കോടി രൂപയുടെ ടെൻഡറിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ടെൻഡറാണ് അംഗീകരിച്ചത്. ഈ വർഷത്തെ പുതുക്കിയ ബജറ്റിൽ സംസ്‌ഥാനത്തെ തീര സംരക്ഷണത്തിനായി 1500 കോടി കിഫ്ബി വഴി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ഇതിന്റെ ഭാഗമായി ചെല്ലാനം കടൽ തീരത്ത് 10 കിലോമീറ്റർ നീളത്തിൽ ടെട്രാപോഡുകൾ ഉപയോഗിച്ചുള്ള കടൽ ഭിത്തി പുനരുദ്ധാരണത്തിനായി 254.20 കോടി രൂപയുടേയും ബസാർ, കണ്ണമ്മാലി ഭാഗങ്ങളിൽ പുലിമുട്ടുകളുടെ നിർമാണത്തിനായി 90 കോടി രൂപയുടേയും പ്രവൃത്തിക്ക് ഭരണാനുമതി നൽകിയിരുന്നു.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ച്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിശ്‌ചയിക്കുകയും ചെയ്‌തു. 344.20 കോടി രൂപയുടെ പദ്ധതിക്ക് കിഫ്‌ബി ജൂലൈ 7ന് സാമ്പത്തികാനുമതിയും നൽകിയിരുന്നു. ജലസേചന വകുപ്പ് സംസ്‌ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട് സ്‌പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.
ചെല്ലാനം കടൽ തീരത്തിന്റെ ആകെ നീളം 20 കിലോമീറ്ററാണ്. 60 വർഷത്തോളം പഴക്കമുള്ള കടൽ ഭിത്തികൾ ഇവിടെയുള്ളത്. പല പ്രദേശങ്ങളിലും ഇത് തകർന്ന നിലയിലുമാണ്. വരുന്ന കാലവർഷത്തിനു മുൻപായി കല്ലുകൾ വിരിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Read Also: ഈ മാസം 30ന് മോട്ടോർ വാഹന പണിമുടക്കിന് ആഹ്വാനം