തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ ഞായറാഴ്‌ച മുതൽ ഓടിത്തുടങ്ങും. കാസർഗോഡ്- തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. രാവിലെ ഏഴിന് കാസർഗോഡ് നിന്ന് പുറപ്പെടും. 24ന് രാവിലെ ‘മൻകി ബാത്ത്’ പ്രഭാഷണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉൽഘാടനം ചെയ്യും.
ഇതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. ഉൽഘാടന ദിവസം ടിക്കറ്റ് ബുക്ക് ചെയ്‌തുള്ള യാത്ര ഉണ്ടാവില്ല. 26ആം തീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്‌തുള്ള സർവീസ് ആരംഭിക്കുക. ട്രെയിൻ സർവീസിന്റെ സമയക്രമവും പുറത്തുവന്നിട്ടുണ്ട്. രാവിലെ ഏഴിന് കാസർഗോഡ് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും.
കാസർഗോഡ് (7), കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03 ), തൃശൂർ (10.38), എറണാകുളം സൗത്ത് (11.45), ആലപ്പുഴ (12.38), കൊല്ലം (13.55), തിരുവനന്തപുരം (15.05), എന്നിങ്ങനെയാണ് സ്‌റ്റോപ്പുകളിൽ ട്രെയിൻ എത്തുന്ന സമയക്രമം. എന്നാൽ, സ്‌റ്റേഷൻ, സമയം എന്നിവയിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം, തിരുവനന്തപുരം-കാസർഗോഡ് റൂട്ടിൽ തിങ്കളാഴ്‌ചയും, കാസർഗോഡ്- തിരുവനന്തപുരം റൂട്ടിൽ ചൊവ്വാഴ്‌ചയും ട്രെയിൻ സർവീസ് ഉണ്ടാവില്ല.
ആദ്യ വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് ദിനത്തിലെ സർവീസിന് സമാനമായ തരത്തിൽ ജനപ്രതിനിധികളും വിശിഷ്‌ട വ്യക്‌തികളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പടെ ഉള്ളവരായിരിക്കും ഉൽഘാടന യാത്രയിൽ പങ്കെടുക്കുക. ഒന്നാം വന്ദേഭാരത് ട്രെയിനിന് കേരളത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെയാണ് രണ്ടാം വന്ദേഭാരതിന്റെ ആവശ്യകത ഉയർന്നുവന്നത്.
Most Read| സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപയോഗം; പ്രായപരിധി നിശ്‌ചയിക്കണമെന്ന് കർണാടക ഹൈക്കോടതി