തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്‌ടർക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിർദ്ദേശവും നല്‍കി.
ആശുപത്രിയിലെ എല്ലാ ജീവനക്കാരും നിർബന്ധമായും ഐഡി കാർഡ് ധരിക്കണമെന്ന് നിർദ്ദേശം നൽകി. അതോടൊപ്പം നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കാനും നിർദ്ദേശമുണ്ട്. ഇപ്പോഴത്തെ സജ്‌ജീകരണങ്ങൾ പരിശോധിക്കണം. ആവശ്യമുള്ള ഇടത്ത് പുതിയ സിസിടിവി ക്യാമറകൾ സ്‌ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെയും സ്‌ത്രീകളുടെയും സുരക്ഷക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ആശുപത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്‌ച അന്വേഷിക്കാൻ നേരത്തേ ആഭ്യന്തര സമിതിയും രൂപീകരിച്ചിരുന്നു. നാലംഗ സമിതിയെ ആണ് നിയോഗിച്ചത്. ആർഎഒ, നഴ്‌സിംഗ് ഓഫിസർ, സുരക്ഷാ തലവൻ, ഫോറൻസിക് വിദഗ്‌ധൻ എന്നിവരടങ്ങുന്നതാണ് സമിതി. ഇവർ തയ്യാറാക്കുന്ന റിപ്പോർട് സർക്കാരിന് കൈമാറും. നിലവിലെ സുരക്ഷാ രീതി പുനഃപരിശോധിക്കാനാണ് തീരുമാനം. ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിലും നടപടി ഉണ്ടാകും.
Most Read: കോവിഡ് ബാധിതർക്ക് ഗൃഹചികിൽസ; മൂന്നാം തരംഗം നേരിടാൻ സജ്‌ജമായി ആരോഗ്യവകുപ്പ്