ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ കനത്ത സുരക്ഷാ വീഴ്‌ച. ഡാമിലേക്ക് നാലുപേർ അനധികൃതമായി കടന്നെന്നാണ് പരാതി. തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്‌ഥനൊപ്പം നാലുപേർ അനധികൃതമായി ഡാമിൽ എത്തിയെന്നാണ് വിവരം. കേരള പോലീസ് നാലംഗ സംഘത്തെ പരിശോധിക്കാതെ കടത്തിവിട്ടു. സംഭവം വിവാദമായതിന് പിന്നാലെ പോലീസ് നാല് പേർക്കെതിരെ കേസെടുത്തു.
തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്‌ഥനൊപ്പമാണ് കുമളി സ്വദേശികളായ നാലുപേർ ഡാമിലെത്തിയത്. തമിഴ്‌നാടിന്റെ ബോട്ടിലായിരുന്നു യാത്ര. കേരള പൊലീസിലെ റിട്ട.എസ്‌ഐമാരായ റഹീം, അബ്‌ദുൾ സലാം, ഡെൽഹി പോലീസിൽ ഉദ്യോഗസ്‌ഥനായ ജോണ് വർഗീസ്, മകൻ വർഗീസ് ജോണ് എന്നിവരാണ് അനധികൃതമായി ഡാമിലെത്തിയത്.
ഡാമിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഉദ്യോഗസ്‌ഥർ തന്നെ പോകുമ്പോൾ മുല്ലപ്പെരിയാർ സ്‌റ്റേഷനിൽ വിവരം അറിയിക്കണമെന്നാണ് നിയമം. ഒരു പരിശോധനയും കൂടാതെ അവരെ കടത്തി വിട്ടു എന്നതാണ് മുല്ലപ്പെരിയാർ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്‌ച. സംഭവം വിവാദമായതോടെ നാല് പേർക്കെതിരെ മുല്ലപ്പെരിയാർ പോലീസ് കേസെടുത്തു. വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ഉണ്ടാകും.
Most Read: ഹിജാബ് വിധിയിൽ പ്രതിഷേധം; കർണാടകയിൽ നാളെ ബന്ദ്