ന്യൂഡെൽഹി: അഫ്‌ഗാനില്‍ ഐഎസിനായി പ്രവര്‍ത്തിച്ച ഇന്ത്യൻ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. ചാവേർ ആക്രമണത്തിന് സ്‌ത്രീകൾക്കുൾപ്പടെ പരിശീലനം നല്‍കിയതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാൽ നിയമപരമായി നേരിടാനാണ് കേന്ദ്രത്തിന്റെ നീക്കം.
ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരണമെന്ന് മുൻ അംബാസഡർ കെപി ഫാബിയൻ ആവശ്യപ്പെട്ടിരുന്നു. മടക്കികൊണ്ടു വരാതിരിക്കാന്‍ നിയമപരമായി കാരണമില്ലെന്നും രാജ്യത്ത് കസ്‌റ്റഡിയിലിരിക്കും എന്നതിനാൽ മറ്റ് ആശങ്കകൾക്ക് അടിസ്‌ഥാനമില്ലെന്നും ആയിരുന്നു ഫാബിയൻ പറഞ്ഞത്.
ഐഎസിൽ ചേർന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിൽ കേന്ദ്രത്തിന് താൽപര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം നേരത്തെ റിപ്പോർട് ചെയ്‌തിരുന്നു. മലയാളികളായ സോണിയാ സെബാസ്‌റ്റ്യൻ, റാഫേലാ, മറിയമെന്ന മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ എന്നിവരാണ് അഫ്‌ഗാൻ ജയിലിൽ കഴിയുന്നത്.
2019 ഡിസംബറിലാണ് ഇവര്‍ സൈന്യത്തിന്റെ പിടിയിലായത്. ഇവർക്കൊപ്പം മറ്റ് രണ്ടു ഇന്ത്യൻ വനിതകളും ഒരു പുരുഷനും ജയിലിലുണ്ട്. കുട്ടികൾക്കൊപ്പം ജയിലുകളിലുള്ള വിദേശ ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാന്‍ അഫ്‌ഗാന്‍ ശ്രമിക്കുന്നുണ്ട്.
ലോകത്തിലെ 13 രാജ്യങ്ങളിൽ നിന്നായി 408 പേരാണ് അഫ്‌ഗാനിൽ ഐഎസിൽ ചേർന്ന് പ്രവർത്തിച്ചതിന് ജയിലിൽ കഴിയുന്നത്. ഇതിൽ ഏഴുപേർ ഇന്ത്യക്കാരും 16 ചൈനീസ് പൗരൻമാരും 299 പാക്കിസ്‌ഥാനികളുമാണ്. രണ്ടു ബംഗ്ളാദേശികളും രണ്ടു മാലിദ്വീപ് നിവാസികളും ഇവർക്കൊപ്പമുണ്ട്.
Most Read: ബാലവേല; കളമശേരി മാലിന്യ നിർമാർജന കേന്ദ്രത്തിന്റെ കരാറുകാർക്കെതിരെ കേസ്