കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് എൻഎസ്എസ്. മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുകയാണെന്നും കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും ജനറൽ സെക്രട്ടറി കെ സുകുമാരൻ നായർ ചോദിച്ചു. പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്‌തമാക്കേണ്ടത് കെപിസിസിയാണെന്നും പ്രതിപക്ഷ നേതാവല്ലെന്നും പ്രസ്‌താവനയിൽ പറയുന്നു.
രാഷ്‌ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മത-സാമുദായിക സംഘടനകൾക്കുണ്ട്. മത-സാമുദായിക സംഘടനകളോടും, ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിലും കെപിസിസിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്.
ആവശ്യം വരുമ്പോൾ സംഘടനകളെ സമീപിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആർക്കും യോജിച്ചതല്ല. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും എൻഎസ്എസ് ആസ്‌ഥാനത്ത് സഹായം തേടിയെത്തിയിരുന്നു. താലൂക്ക് യൂണിയൻ നേതൃത്വത്തെയും കരയോഗ നേതൃത്വങ്ങളെയും നേരിട്ട് കണ്ട് അദ്ദേഹം സഹായം ആവശ്യപ്പെട്ടു.
ബഹുഭൂരിപക്ഷം സ്‌ഥാനാർഥികളും എൻഎസ്എസിനോട് സഹായം തേടിയിരുന്നു. എന്നാൽ ആർക്കും എതിരായ നിലപാട് എൻഎസ്എസ് സ്വീകരിച്ചിട്ടില്ല. വോട്ടെടുപ്പ് ദിവസം എൻഎസ്എസിന്റെ പ്രതികരണം ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ എതിരായിരുന്നില്ലെന്നും സുകുമാരൻ നായരുടെ പ്രസ്‌താവനയിൽ പറയുന്നു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകയും തെറ്റായ കാര്യങ്ങളിൽ നിലപാട് യഥാവിധി അറിയിക്കുകയും ചെയ്യുമെന്ന് സുകുമാരൻ നായർ വ്യക്‌തമാക്കി.
Read Also: കെപിസിസി പുനസംഘടന; മുല്ലപ്പള്ളി അധ്യക്ഷ സ്‌ഥാനം ഒഴിയുന്നു