തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവും എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. തൊഴിലാളികളുടെ താൽപര്യത്തിന് വേണ്ടി വിട്ടുവീഴ്‌ചയില്ലാത്ത സമീപനവുമായി പോരാടിയ രാഷ്‌ട്രീയ നേതാവാണ് ആനത്തലവട്ടം ആനന്ദൻ.
സിഐടിയു സംസ്‌ഥാന പ്രസിഡണ്ട്, ദേശീയ വൈസ് പ്രസിഡണ്ട് എന്നീ പദവികളിലിരിക്കേയാണ് അന്ത്യം. 1937 ഏപ്രിൽ 22ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ വി കൃഷ്‌ണന്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. ചിറയിൻകീഴ് ചിത്രവിലാസം, കടയ്‌ക്കാവൂർ എസ്‌എസ്‌പിബി എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. വിദ്യാർഥിയായിരിക്കെ തന്നെ പൊതുപ്രവർത്തകനായി ജീവിതം തുടങ്ങിയ ആനത്തലവട്ടം ആനന്ദൻ, കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
1956ൽ കമ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗമായി. 1957ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1960 മുതൽ 71 വരെ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1971 മുതൽ കേരള കയർ വർക്കേഴ്‌സ് സെന്റർ ഭാരവാഹിയാണ് ആനത്തലവട്ടം ആനന്ദൻ. സിപിഎമ്മിൽ ബ്രാഞ്ച് സെക്രട്ടറി, ചിറയിൻകീഴ് ലോക്കൽ സെക്രട്ടറി, ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1971ൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി.
1979 മുതൽ 84 വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. 1985ൽ സംസ്‌ഥാന കമ്മിറ്റി അംഗവും പിന്നീട് സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവുമായി. 1987ൽ കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ചു ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996ൽ വക്കം പുരുഷോത്തമനെ തോൽപ്പിച്ചു വീണ്ടും ആറ്റിങ്ങലിലെ ജനപ്രതിനിധിയായി. 2006ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് സി മോഹനചന്ദ്രനെ തോൽപ്പിച്ചു വീണ്ടും നിയമസഭയിലെത്തി.
ധാരാളം തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകിയ ആനത്തലവട്ടം ആനന്ദൻ പലവട്ടം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തിരാവസ്‌ഥ കാലത്ത് അറസ്‌റ്റിലായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കയർമിത്ര പുരസ്‌കാരം, കയർ മില്ലനിയം പുരസ്‌കാരം, സംസ്‌ഥാന സർക്കാരിന്റെ കയർ അവാർഡ്, സി കേശവൻ സ്‌മാരക പുരസ്‌കാരം, എൻ ശ്രീകണ്‌ഠൻ നായർ പുരസ്‌കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അതേസയം, തൊഴിലാളികളുടെ കാവലായി നിന്നിരുന്ന പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ നിരവധി നേതാക്കളാണ് അനുശോചനം അറിയിച്ചു രംഗത്തെത്തിയത്.
Most Read| അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര