കൊല്ലം: വിസ്‌മയ കേസിൽ പ്രതി കിരൺ കുമാറിനെതിരായ ശിക്ഷാവിധി കോടതി നാളെ പുറപ്പെടുവിക്കും. കേസിൽ വിസ്‌മയയുടെ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരൻ ആണെന്ന് കോടതി ഇന്ന് വ്യക്‌തമാക്കി. കൂടാതെ കിരണിന്റെ ജാമ്യവും കോടതി റദ്ദാക്കി. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.
306, 498, 498A എന്നീ വകുപ്പുകൾ പ്രകാരമാണ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വിസ്‌മയ ആത്‍മഹത്യ ചെയ്‌ത് ഒരു വർഷം പൂർത്തിയാകും മുൻപാണ് ഇപ്പോൾ കേസിൽ വിധി വന്നിരിക്കുന്നത്. കേസിന്റെ അന്വേഷണവും, വിചാരണയും എല്ലാം അതിവേഗത്തിലാണ് പൂർത്തിയാക്കിയത്. 2021 ജൂൺ 21ആം തീയതിയാണ് വിസ്‌മയയെ ഭർതൃവീട്ടിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
തുടർന്ന് വിസ്‌മയയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ 2021 ജൂൺ 22ആം തീയതി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥൻ ആയിരുന്ന കിരണിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സ്‌ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങൾ സഹിക്കാനാവാതെയാണ് വിസ്‌മയ ആത്‍മഹത്യ ചെയ്‌തതെന്നാണ് പ്രോസിക്യൂഷന്റെ കേസ്. അറസ്‌റ്റിലായതിന് പിന്നാലെ കിരണിനെ സർവീസിൽ നിന്നും പിരിച്ചു വിടുകയും ചെയ്‌തിരുന്നു.
ഗാർഹിക പീഡനം, സ്‌ത്രീധന പീഡനം, ആത്‌മഹത്യ പ്രേരണയടക്കം ഒൻപത് വകുപ്പുകൾ ചുമത്തിയാണ് കിരണിനെതിരെ കുറ്റപത്രം നൽകിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. കൂടാതെ 102 സാക്ഷികളുണ്ട്, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റൽ തെളിവുകളാണ് കേസിൽ പ്രധാനമായും കിരണിനെതിരെ ഉള്ളത്. എന്നാൽ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാൻ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
Read also: വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് മരുന്ന് ലഭ്യത കുറയാൻ സാധ്യത