തൃക്കലങ്ങോട്: ആമയൂരിലെ കാരപ്പോയില്‍ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. വയോധികരും കുട്ടികളുമടക്കം പത്തുപേര്‍ക്ക് കടിയേറ്റു. കൂടാതെ വളര്‍ത്തുമൃഗങ്ങളെയും നായകള്‍ ആക്രമിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി കളക്‌ടര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.
വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് നേരെയും നായകള്‍ കുരച്ചു ചാടുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം കുടുംബം സഞ്ചരിച്ച ബൈക്കിന് നേരെ നായകള്‍ പാഞ്ഞടുത്തതോടെ വാഹനം മറിയുകയും യുവാവിന് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
മദ്രസയിലും സ്‌കൂളുകളിലും പോകുന്ന വിദ്യാര്‍ഥികളും ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. നിലവില്‍ രക്ഷിതാക്കളാണ് രാവിലെ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്ക് കൊണ്ടുപോകുന്നത്. പുളിങ്ങോട്ടുപുറം, ആമയൂര്‍ ഭാഗങ്ങളിലും രണ്ട് മാസത്തോളമായി നായകള്‍ വിലസുകയാണ്.
ആട്, പശു തുടങ്ങി ഒട്ടേറെ വളര്‍ത്തുമൃഗങ്ങളും നായകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. അതേസമയം വിഷയത്തില്‍ പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് വണ്ടൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് അംഗം ഹസ്‌കര്‍ ആമയൂര്‍, വാര്‍ഡ് മെമ്പര്‍ മഞ്‌ജുഷ എന്നിവര്‍ ചേര്‍ന്ന് കളക്‌ടര്‍ക്കും തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കി.
Malabar News: കൽപറ്റയിലെ സ്‌ഥാനാർഥി പ്രഖ്യാപനം വൈകുന്നു; കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്‌തി