നെടുങ്കണ്ടം: ജില്ലയിലെ മുതിർന്ന സിപിഐ നേതാവിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണത്തിൽ നടപടി. പരാതിയിൽ നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് വീട്ടമ്മ രംഗത്ത് എത്തിയതിനെ തുടർന്നാണ് താൽകാലിക നടപടി.
ഉടുമ്പൻചോല മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായ നേതാവിനോട് തേക്കടിയിലേക്ക് പോകാനാണ് നിർദ്ദേശം. പീരുമേട് മണ്ഡലത്തിലെ സിപിഐ സ്‌ഥാനാർഥിയുടെ തേക്കടി മേഖലാ കമ്മിറ്റിക്ക് കീഴിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കാനാണ് പുതിയ നിർദ്ദേശം. കൂടാതെ, മഹിളാ സംഘത്തിന്റെ യോഗത്തിൽ പങ്കെടുക്കരുതെന്നും കർശന നിർദ്ദേശമുണ്ട്.
പീരുമേട് മണ്ഡലത്തിൽ നേതാവിനെതിരെയുള്ള ആരോപണങ്ങൾ പ്രവർത്തകർക്കിടയിൽ പ്രതിഫലിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സിപിഐ നേതൃത്വത്തിന്റെ നീക്കം. നടപടിക്ക് പിന്നിൽ ഉടുമ്പൻചോല മണ്ഡലത്തിലെ എൽഡിഎഫ് നേതാക്കളുടെ സമ്മർദ്ദമുണ്ടെന്നും സൂചനയുണ്ട്.
ലൈംഗിക അതിക്രമ പരാതിയിൽ പാർട്ടി നടപടി സ്വീകരിച്ചില്ലെന്നും നീതി ലഭിച്ചില്ലെന്നും ആരോപിച്ച് പരാതിക്കാരിയായ വീട്ടമ്മ ലോക്കൽ കമ്മിറ്റിയിൽ നിന്ന് രാജി വെച്ചിരുന്നു. കൂടാതെ ഇക്കാര്യം ചൂണ്ടിക്കാട്ടി മഹിളാസംഘം പ്രവർത്തകയായ വീട്ടമ്മ സംസ്‌ഥാന കൗൺസിലിന് കത്തയക്കുകയും ചെയ്‌തിരുന്നു. തുടർന്ന്, സിപിഐ സംസ്‌ഥാന കൗൺസിലിന്റെ നിർദ്ദേശ പ്രകാരം നേതാവിനെതിരെ നടപടിയെടുക്കാൻ ചേർന്ന ജില്ലാ കമ്മിറ്റിയുടെ മിനിറ്റ്‌സ് ഹാജരാക്കാൻ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജില്ലാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. നേതാവിനെതിരെ ഉയർന്ന ആരോപണം പരിശോധിക്കാൻ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അന്വേഷണ കമ്മീഷനെ അടക്കം നിയോഗിച്ചിരുന്നെങ്കിലും ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്ന് നേതാവിനെ ഒഴിവാക്കുക മാത്രമാണ് ഉണ്ടായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ നടപടികളെല്ലാം മരവിപ്പിച്ചിരുന്നു.
എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷവും നടപടി ഉണ്ടാകാതിരുന്നതാണ് പരാതിക്കാരി രാജി വെക്കാൻ കാരണം. സംഭവത്തിൽ പോലീസിനെ സമീപിക്കാനിരുന്ന പരാതിക്കാരിയെ സംസ്‌ഥാന നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
Also Read: നേമം സസ്‌പെൻസ് അവസാനിച്ചു; കെ മുരളീധരൻ സ്‌ഥാനാർഥി; ഉമ്മൻചാണ്ടി പുതുപ്പളളിയിൽ തന്നെ