പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ ആത്‍മഹത്യാ കുറിപ്പില്‍ പരാമർശിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രജീവിനെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. മറ്റ് പല യുവതികളുമായും ബിജെപി ഉന്നതരുമായും ഇയാള്‍ക്കുള്ള ബന്ധം ആത്‍മഹത്യാ കുറിപ്പില്‍ വ്യക്‌തമാണ്. ഇത് അന്വേഷിക്കണം. റെയില്‍വേ ജീവനക്കാരനായ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ രമേഷ് ജീവനൊടുക്കിയത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 13 പേജുള്ള ആത്‍മഹത്യ കുറിപ്പ് കണ്ടെത്തിയത്. ഇതിലാണ് ബിജെപി നേതാവായ പ്രജീവിന്റെ പേരുള്ളത്.
”എന്റെ മരണത്തിന് കാരണം പ്രജീവാണ്. സ്‌നേഹം നടിച്ച് എന്നെ ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നില്‍ തെറ്റുകാരിയാക്കി. പ്രജീവിനെ വെറുതെ വിടരുത്. തെറ്റുകള്‍ രണ്ടുപേരും ചെയ്‌തു. എന്നാല്‍ എല്ലാ കുറ്റവും എന്റേത് മാത്രമാക്കി. അവന്റെ അഭിനയത്തില്‍ വിശ്വസിച്ച് പിന്നാലെ പോയതിനുള്ള സ്വയം ശിക്ഷയായാണ് മരണം ഏറ്റുവാങ്ങുന്നത്. പ്രജീവിന് മറ്റ് സ്‌ത്രീകളുമായും ബന്ധമുണ്ട്. അവരുടെ പേര് പറയുന്നില്ല. കത്തില്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ ഫോണ്‍ കോള്‍ ലിസ്‌റ്റ് പരിശോധിച്ചാല്‍ എത്രത്തോളം തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസിലാക്കാം. മരണത്തിന് കാരണം പ്രജീവ് കാളിപ്പാറയാണ്,”- എന്നിങ്ങനെയാണ് ശരണ്യയുടെ ആത്‍മഹത്യ കുറിപ്പിൽ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Most Read: ചിന്തൻ ശിവിരിലെ പീഡനം സഭയിലുന്നയിച്ച് കെ ശാന്തകുമാരി; ഇല്ലാത്ത പരാതിയെന്ന് പിസി വിഷ്‌ണുനാഥ്