കാസർഗോഡ്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ വീട് യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മുനവ്വറലി തങ്ങൾ ഔഫിന്റെ വീട്ടിലെത്തിയത്. മുസ്‌ലിം ലീഗ് അക്രമ, കൊലപാതക രാഷ്‌ട്രീയത്തിന് എതിരാണെന്നും ഔഫിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നുവെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.
“പ്രാദേശിക വിഷയങ്ങളാണ് കൊലപാതകത്തിലേക്ക് വഴിവച്ചത്. അതല്ലാതെ ഉന്നത ഗൂഢാലോചന ഇല്ല. മുസ്‌ലിം ലീഗിന്റെ രാഷ്‌ട്രീയ ലക്ഷ്യം അതല്ല. ഇവിടെ നീതി ലഭിക്കണം. കേസിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ഈ കൊലപാതകത്തെ ശക്‌തമായി അപലപിക്കുന്നു. യൂത്ത് ലീഗോ, മുസ്‌ലിം ലീഗോ അക്രമ രാഷ്‌ട്രീയത്തെ അനുകൂലിക്കുന്നില്ല. പാർട്ടി അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരമാണ് ഞാൻ ഇവിടെ എത്തിയത്. കൊലപാതക കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് മുസ്‌ലിം ലീഗ് സ്വീകരിക്കില്ല. രാഷ്‌ട്രീയത്തിന്റെ പേരിൽ ആരും കൊല്ലപ്പെടരുത്. ഔഫിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം. കേസിൽ അറസ്‌റ്റിലായ പ്രതികളെ ഇന്നലെ തന്നെ യൂത്ത് ലീഗിൽ നിന്നും പുറത്താക്കി,”- മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
പ്രാദേശിക ലീഗ് നേതാക്കൾക്കൊപ്പമാണ് മുനവ്വറലി ശിഹാബ് തങ്ങൾ ഔഫിന്റെ കുടുംബാംഗങ്ങളെ കാണാൻ എത്തിയെങ്കിലും മുനവ്വറലി തങ്ങളെ മാത്രമാണ് നാട്ടുകാര്‍ വീട്ടിലേക്ക് പ്രവേശിപ്പിച്ചത്. മുനവ്വറലി തങ്ങളുടെ വാഹനം തടഞ്ഞ പ്രദേശവാസികൾ ബാക്കിയുള്ള നേതാക്കൾ വീട്ടിൽ കയറാൻ സമ്മതിക്കില്ലെന്ന നിലപാടെടുത്തു.
Related News: ലീഗിന്റെ അക്രമ രാഷ്‌ട്രീയത്തിന്റെ അവസാന ഇരയാണ് ഔഫ്; കെടി ജലീൽ