കാസർഗോഡ്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ വീട് സന്ദർശിച്ച് മന്ത്രി കെടി ജലീൽ. മുസ്‌ലിംലീഗിന്റെ അക്രമ രാഷ്‌ട്രീയത്തിന്റെ അവസാനത്തെ ഇരയാണ് ഔഫ് എന്ന് ജലീൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“കാസർഗോഡ് മുസ്‌ലിം ലീഗിന്റെ അക്രമ രാഷ്‌ട്രീയം ഏറെക്കാലമായി തുടരുകയാണ്. പല പാർട്ടികൾക്ക് എതിരെയും ഈ അക്രമ രാഷ്‌ട്രീയം തിരിഞ്ഞിട്ടുണ്ട്. രണ്ട് തരത്തിലുള്ള പകയാണ് ഔഫിന്റെ കൊലപാതകത്തിന് കാരണം. ഔഫ് രാഷ്‌ട്രീയമായി ഡിവൈഎഫ്ഐയുടെ കൂടെ നിന്നു, പ്രമുഖ മതപണ്ഡിതനായ അന്തരിച്ച ആലംപാടി ഉസ്‌താദിന്റെ കൊച്ചുമകനാണ് ഔഫ്. മതപരമായ കാര്യങ്ങളില്‍ എപി അബൂബക്കര്‍ മുസ്‍ലിയാരെ പിന്തുണക്കുന്ന സുന്നി വിഭാഗത്തിന്റെ കൂടെ നില്‍ക്കുന്നു. ഈ രണ്ട് പകയും കൂടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്,”- ജലീല്‍ ആരോപിച്ചു.
ബുധനാഴ്‌ച രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് ഔഫിന് കുത്തേൽക്കുന്നത്. ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്‌ദുൾ റഹ്‌മാനെയും കൂടെയുണ്ടായിരുന്ന ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഷുഹൈബ് സംഭവ സ്‌ഥലത്ത് നിന്ന് രക്ഷപെട്ടു. ഇദ്ദേഹമാണ് ഇർഷാദ് ഉൾപ്പടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞത്.
കേസിലെ പ്രതികളായ, യൂത്ത് ലീഗ് പ്രവർത്തകർ ഇർഷാദ്, ഇസഹാഖ്, ഹസൻ, ആഷിർ എന്നിവരെ രണ്ടു ദിവസങ്ങളിലായി പോലീസ് പിടികൂടിയിരുന്നു. കൊലപാതക കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്‌പി മൊയ്‌തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാവും കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഡിജിപി ഔദ്യോഗിക ഉത്തരവിറക്കി.
Also Read: പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് അനീഷിന്റെ പിതാവ്