തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചും കേന്ദ്ര സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചും കോൺഗ്രസ് എം.പി ശശി തരൂർ. ഇക്കാര്യത്തിൽ സർക്കാരിന്റെയല്ല മറിച്ച് വിമാന യാത്രക്കാരുടെ താൽപര്യങ്ങൾക്കാണ് പ്രധാന്യമെന്നും തരൂർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു തരൂരിന്റെ പ്രതികരണം.
“തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ എന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. വോട്ടർമാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തേണ്ടതില്ല. ഈ വീഡിയോ ഒരു വർഷം മുൻപ് എടുത്തതാണ്. എന്റെ സഹപ്രവർത്തകർ മറ്റൊരു നിലപാട് എടുക്കുന്നതിന് മുൻപ് എന്നോട് എന്റെ അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ ഞാൻ കൃത്യമായും എന്റെ നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു. എന്റെ നിയോജകമണ്ഡലത്തിന്റെ താല്പര്യത്തിന് വേണ്ടിയാണ് ഞാൻ നിലപാടെടുത്തിട്ടുള്ളതും അതിനെക്കുറിച്ച് സംസാരിക്കുന്നതും. ഒരു എം പി എന്ന നിലയിൽ എന്റെ ജോലിയാണ് അത്”- തരൂർ കുറിച്ചു.
സംസ്ഥാന സർക്കാർ അംഗീകരിച്ച വ്യവസ്ഥകളോടെയാണ് ലേലം നടന്നത്. സംസ്ഥാന സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. ക്രമക്കേടുകളില്ലാതെ നടന്ന ലേലത്തിൽ പരാജയപ്പെട്ടപ്പോൾ ചോദ്യങ്ങളുന്നയിക്കുകയാണ്. താൻ തിരുവനന്തപുരത്തെ പ്രതിനിധിയാണ്. ഇവിടെ വികസനം വരണം. തിരുവനന്തപുരം വിമാനത്താവളം വികസിക്കണം. എങ്കിൽ മാത്രമേ നഗരത്തിന്റെ വികസനം സാധ്യമാകുകയുള്ളൂ. തിരുവനന്തപുരം വികസിക്കാൻ വേണ്ടി വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിൽ തെറ്റില്ലെന്നും തരൂർ പറഞ്ഞു.
അതേസമയം, തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ ഇന്നലെ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ കോൺഗ്രസ് സംസ്ഥാന സർക്കാരിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാന സർക്കാർ എടുക്കുന്ന എല്ലാ നടപടികൾക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഒറ്റക്കെട്ടായി നിന്ന് നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിലും അദ്ദേഹം പിന്തുണ നൽകി.