ന്യൂഡെൽഹി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോർസ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) സമർപ്പിച്ച ഹരജി ആറാഴ്‌ചക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും. അതുവരെ ശിവശങ്കറിന് ജാമ്യത്തിൽ തുടരാം. ശിവശങ്കറിനെ വീണ്ടും ജയിലിലേക്ക് വിടാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഇന്ന് കോടതി സ്വീകരിച്ചത്.
ഇഡിയുടെ ഹരജിയിൽ വിശദീകരണം ആവശ്യപ്പെട്ട് എം ശിവശങ്കറിന് സുപ്രീം കോടതി നോട്ടിസ് അയച്ചു. ജസ്‌റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ എസ്‌പി രാജു ഇഡിക്ക് വേണ്ടി കോടതിയിൽ ഹാജരായി.
സ്വർണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. സ്വര്‍ണക്കടത്തിലും കള്ളപ്പണ കേസിലും ശിവശങ്കറിന് വ്യക്‌തമായ പങ്കുണ്ടെന്നും ഒരു കോടിയിലേറെ പണം പ്രതികള്‍ വെളുപ്പിച്ചെന്നും ഇഡി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ശിവശങ്കര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ചെടുത്ത സ്വര്‍ണം വിട്ടുകിട്ടാന്‍ ഇടപെട്ടുവെന്നും ഉന്നത ഉദ്യോഗസ്‌ഥരെ വിളിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു.
എന്നാൽ, സ്വർണക്കടത്തുമായി ബന്ധമില്ലെന്നും തനിക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ ഇഡിക്ക് ആയിട്ടില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഒക്‌ടോബർ 28നായിരുന്നു എം ശിവശങ്കറിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ജനുവരി 25ന് ആരോഗ്യ പ്രശ്‌നങ്ങളടക്കം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നൽകി. പിന്നീട് കസ്‌റ്റംസ് കേസിൽ കൂടി ജാമ്യം കിട്ടി ശിവശങ്കര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്.
Also Read: ‘മുഖ്യമന്ത്രി ചെയ്‌തത് രാജ്യദ്രോഹകുറ്റം; ഡോളർ കടത്തിൽ സിപിഎം- ബിജെപി ഒത്തുകളി’