കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ കസ്‌റ്റഡിയിൽ എടുത്തത്. വൻ സുരക്ഷാ വിന്യാസമാണ് ഇ.ഡി ഓഫീസിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്നത്.
Also Read: ശിവശങ്കറിന്റെ കസ്‌റ്റഡി; സർക്കാരിന് ഭയമില്ലെന്ന് എ.കെ ബാലൻ
സ്വർണക്കടത്ത് അന്വേഷിച്ചിരുന്ന കസ്‌റ്റംസ് ഉദ്യോഗസ്‌ഥരും കൊച്ചിയിലെത്തിയിട്ടുണ്ട്. ശിവശങ്കറിനെ ഇ.ഡി ഓഫീസിൽ എത്തിച്ചതിന് പിന്നാലെ പോലീസിന്റെ കണ്ണ് വെട്ടിച്ച് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. പോലീസ് വെച്ച ബാരിക്കേഡുകള്‍ ഭേദിച്ച് ഇഡി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇതോടെ പോലീസ് സുരക്ഷ ശക്‌തമാക്കി. ഇ.ഡി ഓഫീസ് സ്‌ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ 300 മീറ്റർ പരിധിയിൽ ആരെയും പ്രവേശിപ്പിക്കുകയില്ല. കൊച്ചി എസിപി ലാൽജിയുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പോലീസ് പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ഇ.ഡി ഉദ്യോഗസ്‌ഥർ ശിവശങ്കറിനെ കസ്‌റ്റഡിയിൽ എടുത്തത്. കഴിഞ്ഞ വാദത്തിനിടെ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുള്‍പ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ഉയര്‍ത്തിയിരുന്നത്. കസ്‌റ്റംസിന്റെയും ഇ.ഡിയുടെയും വാദം അംഗീകരിച്ച കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.