തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകളുടെ സംയുക്‌ത സമിതി ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി. ഡീസൽ വില പ്രതിദിനം കുതിച്ചുയരുകയാണെന്നും, ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനിച്ച നിരക്കുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നുമാണ് സംയുക്‌ത സമരസമിതി വ്യക്‌തമാക്കുന്നത്.
നിലവിൽ രണ്ടര കിലോമീറ്റർ സഞ്ചരിക്കാൻ ഒരു രൂപയാണ് വിദ്യാർഥികളുടെ മിനിമം നിരക്ക്. ഏഴര കിലോമീറ്ററിന് രണ്ട് രൂപയും, 12.5 കിലോമീറ്ററിന് 3 രൂപയുമാണ് സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് ഈടാക്കുന്നത്. എന്നാൽ വിദ്യാർഥികളുടെ യാത്രാനിരക്ക് മിനിമം 6 രൂപയാക്കണം എന്നാണ് ബസുടമകളുടെ നിലവിലെ ആവശ്യം. എന്നാൽ ബസ് ചാർജ് വർധനയിൽ തീരുമാനമെടുത്ത സർക്കാർ വിദ്യാർഥികളുടെ യാത്രാനിരക്കിൽ മാറ്റമില്ലെന്നാണ് അറിയിച്ചത്. ഇതിനെതിരെയാണ് ഇപ്പോൾ വീണ്ടും ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരിക്കുന്നത്.
സ്വകാര്യ ബസുകളിൽ കയറുന്നവരിൽ കൂടുതലും വിദ്യാർഥികൾ ആണെന്നും, അതിനാൽ തന്നെ നിരക്ക് വർധന അനിവാര്യമാണെന്നും ബസുടമകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാത്ത സാഹചര്യത്തിൽ സർവീസുകൾ നടത്താൻ സാധിക്കാതെ വരുമെന്നാണ് സംഘടനാ പ്രതിനിധികൾ വ്യക്‌തമാക്കുന്നത്.
Read also: പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു