തിരുവനന്തപുരം: ഇന്ത്യക്കാർ എത്രയും വേഗം യുക്രൈൻ തലസ്‌ഥാനമായ കീവ് വിടണമെന്ന ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി. ട്രെയിൻ സർവീസുകളെയോ, മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് എംബസി നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ നിർദ്ദേശമനുസരിച്ച് നീങ്ങണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
റഷ്യൻ സൈന്യം യുക്രൈൻ തലസ്‌ഥാനമായ കീവിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കീവിലുള്ള എല്ലാ ഇന്ത്യക്കാരും ഉടൻ തന്നെ അവിടെ നിന്നും മാറണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയത്. അതേസമയം യുക്രൈനിൽ നിന്നും ഇന്നലെ ഡെൽഹിയിൽ എത്തിയ 36 വിദ്യാർഥികളെ കൂടി ഇന്ന് കേരളത്തിൽ എത്തിച്ചു. ഇതില്‍ 25 പേരെ ഇന്ന് രാവിലെ 5.35ന് പുറപ്പെട്ട വിസ്‌താര യുകെ 883 ഫ്‌ളൈറ്റില്‍ കൊച്ചിയിലും, 11 പേരെ 8.45ന് പുറപ്പെട്ട വിസ്‌താര യുകെ 895 ഫ്‌ളൈറ്റിൽ തിരുവനന്തപുരത്തുമാണ് എത്തിച്ചത്.
യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. റഷ്യൻ സൈന്യം ആക്രമണം കൂടുതൽ രൂക്ഷമാക്കുന്ന സാഹചര്യത്തിൽ പൗരൻമാരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ വിമാനങ്ങളും ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും. സി 17 വിമാനങ്ങളാണ് ഇന്ന് മുതൽ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായത്.
Read also: റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ സന്നദ്ധരായ വിദേശികൾക്കും പ്രവേശന വിസ; യുക്രൈൻ