ന്യൂഡെൽഹി: യുഎപിഎ ചുമത്തപ്പെട്ട മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയിൽ യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. കാപ്പന്റെ അഭിഭാഷകനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കാപ്പനെ തിരികെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും യുപി സർക്കാർ ഉത്തരവ് ലംഘിച്ചെന്നും നോട്ടീസിൽ പറയുന്നു.
എയിംസ് ആശുപത്രിയിൽ കോവിഡ് ചികിൽസ തുടരുന്നതിനിടെ രഹസ്യമായാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ഭാര്യയോ അഭിഭാഷകനോ അറിയാതെയായിരുന്നു യുപി പോലീസിന്റെ നീക്കം. കോവിഡ് നെഗറ്റീവായോ എന്ന് അവർ ഉറപ്പുവരുത്തിയില്ലെന്നും നിർബന്ധപൂർവം ഡിസ്‌ചാർജ് ചെയ്യിക്കുകയായിരുന്നു എന്നും കാപ്പന്റെ കുടുംബം ആരോപിച്ചു.
കോവിഡ് ബാധിച്ചതിനെ തുടർന്നാണ് സിദ്ദീഖ് കാപ്പനെ കോടതി ഉത്തരവ് പ്രകാരം വിദഗ്‌ധ ചികിൽസക്കായി ഡെൽഹിയിലേക്ക് മാറ്റിയത്. ചികിൽസ കഴിഞ്ഞാൽ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. മഥുര ജയിലിൽ വെച്ച് കോവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും രോഗമുക്‌തനായെന്ന റിപ്പോർട്ടാണ് യുപി സർക്കാർ സുപ്രീം കോടതിയിൽ നൽകിയത്. എന്നാൽ, എയിംസിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കാപ്പന്റെ ഭാര്യ റെയ്‌ഹാനത്ത് ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും കാണാൻ അനുവദിക്കാതെ അധികൃതർ മടക്കി അയക്കുകയും ചെയ്‌തു. ചികിൽസക്ക് ശേഷം ജാമ്യത്തിന് ശ്രമിക്കാമെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്.
Also Read: ആശങ്കയൊഴിഞ്ഞു; ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു