ഇടുക്കി: പണിക്കൻകുടി സിന്ധു കൊലപാതകക്കേസിൽ കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം. കൊല്ലപ്പെട്ട സിന്ധുവിന്റെ വസ്‌ത്രങ്ങൾ ഉൾപ്പടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതി ബിനോയ് ഒളിവിൽ കഴിഞ്ഞിരുന്ന ഇടങ്ങളിലും പോലീസ് പരിശോധന നടത്തും.
പ്രതി ബിനോയിയെ പോലീസ് ഇന്നലെ കസ്‌റ്റഡിയിൽ വാങ്ങിയിരുന്നു. നാല് ദിവസത്തേക്കാണ് പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. ഇയാളുമായി വീണ്ടും തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. അതേസമയം സിന്ധുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നു. മൃതദേഹം അടുക്കളയിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ പ്രതി ആസൂത്രണം ചെയ്‌തിരുന്നു. മൃതദേഹം മാറ്റാൻ വേണ്ടിയാണ് പ്രതിയായ ബിനോയ് വെള്ളിയാഴ്‌ച പെരിഞ്ചാൻകുട്ടിയിൽ എത്തിയത്. കൃത്യം നടത്തിയത് ബിനോയ് ഒറ്റയ്‌ക്കാണെന്നും പോലീസ് വ്യക്‌തമാക്കിയിരുന്നു.
പ്രതി ഒളിവിൽ കഴിഞ്ഞ പാലക്കാട്, പൊള്ളാച്ചി, തൃശൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കാനാണ് പോലീസിന്റെ നീക്കം. സംശയത്തെ തുടർന്നാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി ബിനോയ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകം നടന്ന ഓഗസ്‌റ്റ് 12ആം തീയതി രാത്രി മറ്റ് പുരുഷൻമാരെ ഫോണിൽ വിളിക്കുന്നത് സംബന്ധിച്ച് സിന്ധുവും ബിനോയിയും വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കത്തിന് പിന്നാലെ സിന്ധുവിനെ പ്രതി മർദ്ദിക്കുകയായിരുന്നു.
അടിയേറ്റ് അവശയായ സിന്ധുവിനെ തലയണയും തുണിയും ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് അടുക്കളയിൽ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.
Also Read: വിദ്യാഭ്യാസ മേഖലയെ കാവിവൽകരിക്കാനുള്ള ഏതു നീക്കവും ചെറുക്കും; കെ സുധാകരൻ