തൃശൂർ: പുരുഷന് ഒരു ജോലി സ്‌ത്രീക്ക് മറ്റൊരു ജോലി എന്നുള്ള കാഴ്‌ചപ്പാട് മാറി ഇന്ന് ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്‌ടമുള്ള മേഖല തിരഞ്ഞെടുക്കുന്നുണ്ട്. എങ്കിലും ചില മേഖലകളിൽ സ്‌ത്രീകൾ ഇപ്പോഴും കുറച്ച് പുറകിലാണ്. അതിലൊന്നാണ് ‘ക്യാമറാ പേഴ്‌സൺ’. ഫോട്ടോയും വീഡിയോകളും എടുക്കാൻ ഇഷ്‌ടമുള്ള നിരവധി സ്‌ത്രീകൾ ഉണ്ടെങ്കിലും അതിനെ ഒരു പ്രൊഫഷനായി കാണുന്നവർ കേരളത്തിൽ വളരെ കുറവാണ്.
എങ്കിലും അവിടെയും ചില മുന്നേറ്റങ്ങൾ ഉണ്ടാവുന്നുണ്ട് എന്നാണ് ഒരു കന്യാസ്‌ത്രീ തെളിയിക്കുന്നത്. സിഎംസി തൃശൂർ നിർമല പ്രോവിൻസിലെ അംഗമായ സിസ്‌റ്റർ ലിസ്‌മിയുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ ക്യാമറയാണ്. വീഡിയോ എടുക്കലും അത് എഡിറ്റ് ചെയ്യലും സിസ്‌റ്റർ ലിസ്‌മിയുടെ ഹോബി മാത്രമല്ല ഇന്നതൊരു പ്രൊഫഷൻ കൂടി ആക്കിയിരിക്കുകയാണ്. കേരളത്തിൽ ക്യാമറയേന്തുന്ന ആദ്യത്തെ കന്യാസ്‌ത്രീയാണ് സിസ്‌റ്റർ ലിസ്‌മി.
തൃശൂരിലെ സേക്രഡ് ഹാർട്ട് സ്‌കൂൾ 100ആം വാർഷികം ആഘോഷിക്കുന്ന വേളയിൽ പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ ക്യാമറാമാൻമാരടങ്ങുന്ന 30 അംഗ സംഘത്തെ നയിച്ചതും സംവിധാനം ചെയ്‌തതും സിസ്‌റ്റർ ലിസ്‌മി ആയിരുന്നു. ഇക്കൂട്ടത്തിൽ പ്രശസ്‌ത സിനിമാ സഹക്യാമറാമാൻമാരും ഉണ്ടായിരുന്നു.
പിന്നീട് കോവിഡ് ഭീകരതയും അവബോധവും ഉൾപ്പെടുത്തിയ വീഡിയോ തയ്യാറാക്കാൻ കേരള പോലീസ് അക്കാദമി തീരുമാനിച്ചപ്പോൾ ചുമതല ആരെ ഏൽപ്പിക്കുമെന്നതിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല; ക്യാമറയും എഡിറ്റിങ്ങും സിസ്‌റ്റർ ലിസ്‌മിയെ ഏൽപ്പിച്ചു.
ഇപ്പോൾ എല്ലാ സഭകളിലും കന്യാസ്‌ത്രീകൾ ക്യാമറാ നൺമാരായിട്ടുണ്ട്. ഇവർക്കെല്ലാം പരിശീലനം നൽകിയതും പ്രചോദനമായതും സിസ്‌റ്റർ ലിസ്‌മി തന്നെ.
സഭയിൽ ചേർന്ന് കന്യാസ്‌ത്രീ ആയതിന് ശേഷം യൂട്യൂബ് നോക്കിയാണ് സിസ്‌റ്റർ ലിസ്‌മി ക്യാമറയുടെ പ്രവർത്തനം പഠിച്ചത്. പിന്നീട് ചെറിയ ക്യാമറ വാങ്ങി ചെറു വീഡിയോകൾ ഷൂട്ട് ചെയ്‌ത് യൂട്യൂബിലിട്ടു. വീഡിയോകളുടെ മികവ് മനസിലാക്കിയ സഭ, സിസ്‌റ്റർ ലിസ്‌മിയെ ക്യാമറയും എഡിറ്റിങ്ങും പഠിക്കാനയച്ചു. എറണാകുളത്താണ് ക്യാമറയും എഡിറ്റിങ്ങും പഠിച്ചത്. അതിന് ശേഷം നല്ല ക്യാമറ വാങ്ങി നൽകി മുഴുവൻ സമയ ‘ക്യാമറാ നൺ’ എന്ന ചുമതലയേൽപ്പിച്ചു.
സഭക്ക് വേണ്ടിയും അല്ലാതെയും നൂറുകണക്കിന് ആൽബങ്ങളും ഹ്രസ്വ ചിത്രങ്ങളുമാണ് നിർമിച്ചത്. മിക്കവയും സഭയുടെ ചാനലിലും ആത്‌മീയ ചാനലുകളിലും പ്രദർശിപ്പിച്ചു. ഇപ്പോൾ സമ്പൂർണ സ്‌റ്റുഡിയോ സംവിധാനങ്ങളുണ്ട്. ഭക്‌തിഗാനങ്ങൾക്കായി നല്ല ലൊക്കേഷൻ തേടി കാടും മലയും പുഴയും കടലുമൊക്കെ താണ്ടാറുമുണ്ട് സിസ്‌റ്റർ ലിസ്‌മി.
ഇപ്പോൾ സന്ന്യാസത്തിന്റെ ആരംഭം എന്ന മെലോഡ്രാമ ചിത്രീകരിക്കുന്ന തിരക്കിലാണ് സിസ്‌റ്റർ ലിസ്‌മി. അതിനുശേഷം 45 മിനിറ്റുള്ള വിശുദ്ധരുടെ സിനിമയും സംവിധാനം ചെയ്യുന്നുണ്ട്.
സിസ്‌റ്റർ ലിസ്‌മി എഴുതി എഡിറ്റിങ് നടത്തിയ ‘വിശുദ്ധമീ സന്ന്യാസ ചൈതന്യം നേടിടാൻ’ എന്ന പാട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സന്ന്യാസ ജീവിതത്തിന്റെ മഹനീയത സംബന്ധിച്ച് സിസ്‌റ്റർ ലിസ്‌മി വരികളെഴുതി ചിത്രീകരിച്ച് എഡിറ്റ് ചെയ്‌ത ആൽബവും ഹിറ്റാണ്. തൃശൂർ വെട്ടുകാട്ടിലെ ചാണ്ടി-അന്നമ്മ ദമ്പതികളുടെ മകളാണ് സിസ്‌റ്റർ ലിസ്‌മി.
Most Read: നിറങ്ങൾ മാറിമാറി അണിയുന്ന ജിയുഷെയ്‌ഗോ; അൽഭുതമായി ഒരു തടാകം