ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ തുടങ്ങിയ സമരം നാളെ ആറു മാസം പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി നാളെ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് കർഷകരുടെ തീരുമാനം. നാളെ (മെയ് 26) കരിദിനമായി ആചരിച്ച് കർഷകർ തങ്ങളുടെ സമരം കടുപ്പിക്കും.
40 കർഷക സംഘടനകൾ ഉൾകൊള്ളുന്ന സംയുക്‌ത കിസാൻ മോർച്ചയാണ് മെയ് 26 കരിദിനമായി ആചരിക്കാൻ ആഹ്വാനം നൽകിയത്. കരിദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും. കരിദിനമായി ആചരിക്കാൻ കർഷകർ തീരുമാനിച്ചിരിക്കുന്ന മെയ് 26ന് തന്നെയാണ് മോദി സർക്കാരിന്റെ 7ആം വാർഷികവും. ഈ സാഹചര്യത്തിലാണ് ഇതേദിവസം കരിദിനമായി ആചരിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്.
കർഷക നേതാവ് ബൽബീർ സിംഗ് ഓൺലൈൻ വാർത്താ സമ്മേളനത്തിലൂടെയാണ് കരിദിനാചരണത്തിന് ആഹ്വാനം നൽകിയത്. കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവിക്കണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും കർഷകരുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
കർഷകർ നാളെ നടത്തുന്ന കരിദിനാചരണത്തിന് 12ഓളം പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതിപക്ഷ പാർട്ടികളുടെ സംയുക്‌ത പ്രസ്‌താവനയിൽ ഒപ്പിട്ടവരിൽ നാല് മുഖ്യമന്ത്രിമാരും ഉണ്ട്.
“സമാധാനപരമായ കർഷക പോരാട്ടം ആറുമാസം പൂർത്തിയാകുന്നതിന്റെ ഭാഗമായി മെയ് 26ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാൻ സംയുക്‌ത കിസാൻ മോർച്ച (എസ്‌കെഎം) നൽകിയ ആഹ്വാനത്തിന് ഞങ്ങൾ പിന്തുണ നൽകുന്നു,”- പ്രതിപക്ഷ പാർട്ടികളുടെ പ്രസ്‌താവനയിൽ പറഞ്ഞു.
കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി (തൃണമൂൽ കോൺഗ്രസ്), മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ (ശിവസേന), തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ (ഡിഎംകെ), ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറെൻ (ജെഎംഎം), ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുല്ല (എൻസി), ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് (എസ്‌പി), ആർജെഡിയുടെ തേജശ്വി യാദവ്, ഡി രാജ (സിപിഐ), സീതാറാം യെച്ചൂരി (സിപിഎം) തുടങ്ങിയവരാണ് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സംയുക്‌ത പ്രസ്‌താവനയിൽ ഒപ്പുവച്ചത്.
Most Read: കൊടകര കുഴല്‍പ്പണക്കേസ്; ഹാജരാകാൻ ബിജെപി സംസ്‌ഥാന നേതാക്കൾക്ക് വീണ്ടും നോട്ടീസ്