കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന നേതാക്കള്‍ക്ക് അന്വേഷണ സംഘം വീണ്ടും നോട്ടീസ് അയച്ചു. എത്രയും വേഗം ഹാജരാകാനാണ് നിര്‍ദ്ദേശം.
ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ്, സംസ്‌ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇരുവരോടും കഴിഞ്ഞ ദിവസം ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ അസൗകര്യം അറിയിക്കുകയായിരുന്നു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ സംഘടനാ സെക്രട്ടറിയുടെ അറിവോടെയാണ് നടക്കുക. ഇത്തരം ഫണ്ടുകളിലെ വ്യക്‌തത വരുത്തുന്നതിനാണ് സംഘടനാ സെക്രട്ടറിയെ വിളിച്ചു വരുത്തുന്നത്.
ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയ്‌ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിലെ മൂന്നരക്കോടി എത്തിയത് കർണാടകയിൽ നിന്ന് ആലപ്പുഴ സ്വദേശിക്ക് കൈമാറാനാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇടപാടിന് ഇടനില നിന്ന ധർമരാജൻ, സുനിൽ നായിക് എന്നിവരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് നേതാക്കളിലേക്ക് അന്വേഷണം എത്തിയത്.
അതേസമയം കുഴല്‍ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് പൊതു പ്രവര്‍ത്തകൻ ടിഎന്‍ മുകുന്ദന്‍ പരാതി നല്‍കി. മൂന്നര കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായും ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
Also Read: ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്