തിരുവനന്തപുരം: ഒന്നാം ക്ളാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന കേന്ദ്ര നിർദ്ദേശം പാടെ തള്ളിക്കളയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ കൂടിയാലോചനകൾ നടത്തും. ശേഷമായിരിക്കും സംസ്‌ഥാനത്ത് നടപ്പിലാക്കുന്നതിൽ അന്തിമതീരുമാനം എടുക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ആറ് വയസ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്‌ളാസിൽ പ്രവേശനം നൽകാവൂ എന്ന ചട്ടം കർശനമായി പാലിക്കണമെന്നാണ് സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
കേന്ദ്ര സർക്കാർ ഇങ്ങനെയൊരു നിർദ്ദേശം തന്ന കാര്യം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അതല്ലാതെ ഔദ്യോഗികമായി യാതൊരു നിർദ്ദേശവും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ കേരളത്തിന്റെ സാഹചര്യം കൂടി പരിഗണിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
കുട്ടികളുടെ സമഗ്ര വികസനത്തിനും തടസമില്ലാത്ത പഠനത്തിനും അങ്കണവാടികൾ, സർക്കാർ, എയ്‌ഡഡ്, സ്വകാര്യ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ നടത്തുന്ന പ്രീസ്‌കൂൾ സെന്ററുകളിൽ മൂന്ന് വർഷത്തെ പഠനം ലഭിച്ചിരിക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം നിർദ്ദേശിക്കുന്നത്. ഇത് ഉറപ്പാക്കാൻ ഒന്നാം ക്ളാസ് പ്രവേശനത്തിന് കുറഞ്ഞത് ആറ് വയസാക്കി നിശ്‌ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകിയത്.
Most Read: കോൺഗ്രസ് പ്രവർത്തക സമിതി; സാധ്യതാ പട്ടികയിൽ ശശി തരൂരും