തിരുവനന്തപുരം: ജസ്‌റ്റിസ് ജെബി കോശി അധ്യക്ഷനായ ക്രിസ്‌ത്യൻ ന്യൂനപക്ഷ കമ്മീഷന് മുന്‍പാകെ ഇതുവരെ ലഭിച്ചത് അഞ്ചര ലക്ഷം പരാതികള്‍. ഇവ വിശദമായി പഠിച്ച ശേഷം ഉടന്‍ റിപ്പോര്‍ട് സമര്‍പ്പിക്കുമെന്ന് ജസ്‌റ്റിസ് കെബി കോശി പറഞ്ഞു. കമ്മീഷന്റെ ആദ്യ സിറ്റിംഗ് ഇന്ന് എറണാകുളത്ത് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ക്രൈസ്‌തവ വിദ്യാർഥികള്‍ക്ക് വരുമാനം നോക്കാതെ ഇഡബ്ള്യുഎസ് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കണം, ദളിത്-ക്രിസ്‌ത്യൻ വിഭാഗങ്ങളില്‍പ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കണം എന്നതുള്‍പ്പെടെയാണ് ലഭിച്ചിരിക്കുന്ന പരാതികള്‍. വിദ്യാഭ്യാസരംഗത്ത് ക്രിസ്‌ത്യൻ വിഭാഗം അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് പഠിക്കാനായിരുന്നു ജെബി കോശി കമ്മീഷനെ നിയമിച്ചത്.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 എന്ന അനുപാതം വിവാദമായതോടെ കമ്മീഷൻ ഈ വിഷയവും പരിശോധിക്കാൻ ഒരുങ്ങുകയാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. എറണാകുളം ഗസ്‌റ്റ് ഹൗസിലാണ് ഇന്ന് കമ്മിഷന്റെ ആദ്യ സിറ്റിംഗ് ചേരുന്നത്. 50 പേര്‍ക്കാണ് പ്രവേശനാനുമതി.
Read Also: കെപിസിസി ഭാരവാഹി പട്ടിക കൈമാറി