തിരുവനന്തപുരം: സോളാർ കേസിലെ പ്രതിയായ സ്‍ത്രീ നൽകിയ പീഡന പരാതിയിൽ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഇപ്പോൾ ബിജെപി നേതാവായ എപി അബ്‌ദുള്ള കുട്ടി, എപി അനിൽകുമാർ തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്ഐആര്‍.
തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ സർക്കാർ സിബിഐയ്‌ക്ക് കൈമാറിയിരുന്നു. സ്‍ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.
നാലു വർഷത്തോളമാണ് കേരളാ പോലീസ് സ്‍ത്രീ പീഡനക്കേസ് അന്വേഷിച്ചത്. ഇതിൽ ആർക്കെതിരെയും തെളിവ് കണ്ടെത്താൻ പോലീസിനായില്ല. ഇതേത്തുടർന്നാണ് പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസ് സിബിഐയ്‌ക്ക് വിട്ടത്. പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് സിബിഐ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. 2012 ഓഗസ്‌റ്റ് 19ന് ക്ളിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി.
Also Read: സിപിഎം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം