കൊച്ചി: സിപിഎം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ വീണ്ടും പാർട്ടി അന്വേഷണം. കോവിഡ് കാലത്ത് സൗജന്യ കട നടത്താൻ പണം പിരിച്ചെന്ന പരാതിയിലാണ് പാർട്ടി അന്വേഷണം. കളമശ്ശേരി ഏരിയ കമ്മിറ്റി അംഗങ്ങൾ, സെക്രട്ടറി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നേരത്തെ ഔദ്യോഗിക ചുമതലകളിൽ നിന്ന് വിഎ സക്കീർ ഹുസൈനെ പാർട്ടി നീക്കം ചെയ്‌തിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിൽ ഇദ്ദേഹം മുൻപ് അറസ്‌റ്റിലായിരുന്നു.
തുടർന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. പിന്നീട് വീണ്ടും അദ്ദേഹം ഈ സ്‌ഥാനത്ത് എത്തിയിരുന്നു. അതിന് ശേഷമാണ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വീണ്ടും ഔദ്യോഗിക ചുമതലകളിൽ നിന്ന് വിഎ സക്കീർ ഹുസൈനെ പാർട്ടി നീക്കം ചെയ്‌തത്.
സിപിഎം നേതാവും അയ്യനാട് സഹകരണ ബാങ്കിലെ ബോർഡംഗവുമായ സിയാദ് ആത്‌മഹത്യ ചെയ്‌ത സംഭവത്തിലും സക്കീർ ഹുസൈന് പങ്കുണ്ടായിരുന്നു. തന്റെ ആത്‌മഹത്യക്ക് കാരണം സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറിയും മറ്റ് രണ്ട് പ്രാദേശിക നേതാക്കളുമാണെന്ന് ആത്‌മഹത്യാ കുറിപ്പിൽ സിയാദ് എഴുതിയിരുന്നു.
Read Also: മലബാറിൽ പ്ളസ് വൺ സീറ്റിന് ക്ഷാമം; തെക്കൻ കേരളത്തിൽ കുട്ടികളില്ലാത്ത ബാച്ചുകൾ 53