തിരുവനന്തപുരം: പ്ളസ് വണ്ണിന് സീറ്റില്ലാതെ വടക്കന്‍ മേഖലകളില്‍ വിദ്യാർഥികള്‍ വലയുമ്പോള്‍ മതിയായ കുട്ടികളില്ലാതെ 53 ഹയര്‍സെക്കണ്ടറി ബാച്ചുകള്‍. 2014-2015 വര്‍ഷങ്ങളില്‍ അനുവദിച്ച 40 ബാച്ചുകളിലും, പിന്നീടുള്ള വര്‍ഷങ്ങളില്‍ അനുവദിച്ച ബാക്കി ബാച്ചുകളിലും ഇതുവരെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നിശ്‌ചയിച്ച കുട്ടികള്‍ ഉണ്ടായിട്ടില്ല. ആദ്യ ബാച്ചുകള്‍ അനുവദിച്ചത് വ്യവസ്‌ഥകളോടെ ആയിരുന്നെങ്കിലും അത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
കൂട്ടിച്ചേര്‍ത്ത ബാച്ചുകളില്‍ കുട്ടികളില്ലാത്ത സാഹചര്യത്തില്‍ സീറ്റുകള്‍ക്ക് ക്ഷാമം നേരിടുന്ന മലബാറില്‍ ബാച്ചുകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ ബാച്ച് അനുവദിക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ 40 ബാച്ചുകളിലേക്കുള്ള തസ്‌തിക സൃഷ്‌ടിക്കാന്‍ ഇതുവരെയും അനുമതി നല്‍കിയിട്ടില്ല.
കുട്ടികളില്ലാത്ത ബാച്ചുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും ഹയര്‍സെക്കണ്ടറി വിഭാഗം വിഷയത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. മാത്രമല്ല ഈ വര്‍ഷത്തെ അപേക്ഷകള്‍ പരിഗണിച്ച് തീരുമാനമെടുക്കാമെന്ന നിലപാടാണ് ഹയര്‍സെക്കണ്ടറി ഡയറക്‌ടറേറ്റിനുള്ളത്. കുട്ടികളില്ലാത്ത 53 ബാച്ചുകളില്‍ 24 എണ്ണവും പത്തനംതിട്ടയിലാണ്, എട്ടെണ്ണം ഇടുക്കിയിലും. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിലും മതിയായ കുട്ടികളില്ലാത്ത ബാച്ചുകളുണ്ട്.
കുട്ടികളില്ലാത്ത ബാച്ചുകളില്‍ കൂടുതലും സയന്‍സ്, കൊമേഴ്‌സ് കോമ്പിനേഷനിൽ ഉള്ളവയാണ്. 53 ബാച്ചുകളില്‍ 26 എണ്ണം സയന്‍സിലും 23 എണ്ണം കൊമേഴ്‌സിലും നാലെണ്ണം ഹ്യുമാനിറ്റീസിലുമാണ്. മലബാറില്‍ 22,3788 പേര്‍ എസ്എസ്എൽസി പരീക്ഷ പാസായി പ്ളസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ബാച്ചുകളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഇതില്‍ 57,073 കുട്ടികള്‍ക്ക് സീറ്റ് ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍.
Read Also: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി