തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റുകൾ ഇത്തവണയും വർധിപ്പിക്കും. പ്ളസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 81 താൽക്കാലിക ബാച്ചുകൾ ഉണ്ടാകും. മാർജിനൽ സീറ്റ് വർധനവും അതേ രീതിയിൽ തുടരും. മുൻ വർഷത്തേതിന് സമാനമായ രീതിയിൽ ഏഴ് ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിച്ചു.
കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് 30 ശതമാനം സീറ്റുകൾ കൂട്ടിയത്. എയ്‌ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധനവും ഉണ്ടാകും. എയ്‌ഡഡ് സ്‌കൂളുകൾ ആവശ്യപ്പെടുക ആണെങ്കിൽ പത്ത് ശതമാനം കൂടി മാർജിനൽ വർധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിൽ 20 ശതമാനം സീറ്റ് വർധനവ് ഉണ്ടാകും.
2022-23 അധ്യയന വർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും എട്ട് കൊമേഴ്‌സ് ബാച്ചുകളും തുടരും. താൽക്കാലികമായി അനുവദിച്ച രണ്ടു സയൻസ് ബാച്ചുകളും താൽക്കാലികമായി ഷിഫ്റ്റ് ചെയ്‌ത ഓരോ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളും കണ്ണൂർ കെകെഎൻ പരിയാരം സ്‌മാരക സ്‌കൂളിൽ അനുവദിച്ച ഒരു കൊമേഴ്‌സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഉൾപ്പടെയുള്ള 81 ബാച്ചുകളാണ് തുടരുക.
ഈ അധ്യയന വർഷത്തെ പ്ളസ് വൺ ക്‌ളാസുകൾ ജൂലൈ അഞ്ചു മുതൽ ആരംഭിക്കും. ഒന്നാം വർഷ ഹയർ സെക്കണ്ടറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. സീറ്റ് പ്രശ്‌നം രൂക്ഷമായ മലബാറിൽ ഇക്കുറി 225702 വിദ്യാർഥികളാണ് പ്ളസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ്.
Most Read: കോവിഡിനേക്കാൾ മാരകമായ ‘മഹാമാരി’; നേരിടാൻ തയ്യാറാകണം- ലോകാരോഗ്യ സംഘടന