തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് രാജിവെച്ച സോളമൻ അലക്‌സ് സിപിഎമ്മിൽ ചേരും. സംസ്‌ഥാന കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടാണ് ഇദ്ദേഹം. ഇതോടെ ബാങ്ക് ഭരണം യുഡിഎഫിന് നഷ്‌ടമാകുമെന്ന് സോളമൻ അലക്‌സ് പ്രതികരിച്ചു.
സ്‌ഥാനാർഥിത്വത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് സോളമൻ അലക്‌സ് വ്യക്‌തമാക്കി. മൂന്ന് തവണ നിയമസഭാ സ്‌ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടെങ്കിലും തനിക്ക് സ്‌ഥാനാർഥിത്വം നൽകിയില്ലെന്ന് സോളമൻ അലക്‌സ് പറയുന്നു. നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിൽ മൽസരിപ്പിക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം നേതൃത്വം വാക്കുമാറ്റുകയാണ് ഉണ്ടായത്. എ ഗ്രൂപ്പിനെതിരെയാണ് സോളമൻ അലക്‌സ് ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
പുനഃസംഘടനയിലും ഭാരവാഹിത്വം ലഭിക്കാതെ വന്നപ്പോൾ രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു. കെപിസിസി സെക്രട്ടറിയായി പത്ത് വർഷവും പിന്നീട് യുഡിഎഫ് ജില്ലാ ചെയർമാനായി ഏഴ് വർഷവും പ്രവർത്തിച്ചിട്ടുള്ള നേതാവ് കൂടിയാണ് സോളമൻ അലക്‌സ്. ഇദ്ദേഹത്തിന്റെ പാർട്ടി വിടലിനപ്പുറം സംസ്‌ഥാന കാർഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണം നഷ്‌ടമാകുന്നു എന്നതാണ് യുഡിഎഫിന് ആശങ്കയുണ്ടാക്കുന്ന പ്രധാന വിഷയം.
ഭൂരിപക്ഷം ഉണ്ടെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോഴും നിലവിലെ സാഹചര്യത്തിൽ ബാങ്കിന്റെ ഭരണം അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക് പോകും. അങ്ങനെയെങ്കിൽ ജനറൽ ബോഡിയിൽ കൂടുതൽ അംഗങ്ങളുള്ള സിപിഎമ്മിന് അടുത്ത ഭരണം പിടിച്ചെടുക്കാനാകുമെന്നാണ് റിപ്പോർട്.
അതേസമയം, നാലു പേർ പാർടി വിട്ടപ്പോൾ നാന്നൂറ് പേർ പാർട്ടിയിൽ ചേർന്നുവെന്നും മാദ്ധ്യമങ്ങൾ അത് കാണുന്നില്ലെന്നുമായിരുന്നു സോളമൻ അലക്‌സിന്റെ രാജിയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം. ജനപിന്തുണയില്ലാത്തവരാണ് പാർട്ടി വിടുന്നത്. ആരും അവർക്ക് പിന്നാലെ പോകുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
Also Read: സ്‌കൂൾ തുറക്കൽ; മൂന്നിലൊന്ന് കുട്ടികളെ വച്ച് ക്‌ളാസുകൾ നടത്താൻ നിർദ്ദേശം