തിരുവനന്തപുരം: നവംബർ ഒന്നാം തീയതിയോടെ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഓരോ ക്‌ളാസിലും മൂന്നിലൊന്ന് കുട്ടികളെ വച്ച് പഠനം ആരംഭിക്കാൻ ആലോചന. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അധ്യാപക സംഘടനകളാണ് ഇക്കാര്യം ഉന്നയിച്ചത്. കൂടാതെ യൂണിഫോമും ഹാജരും നിർബന്ധമാക്കരുതെന്നും യോഗത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ആദ്യഘട്ടത്തിൽ ഓരോ ഷിഫ്റ്റിലും 25 ശതമാനം കുട്ടികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ക്‌ളാസുകൾ നടത്താനാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. കൂടാതെ പ്രൈമറി ക്ളാസുകളിലെ വിദ്യാർഥികൾക്ക് ഒരു മാസത്തേക്കെങ്കിലും ബ്രിഡ്‌ജ് കോഴ്‌സുകൾ സംഘടിപ്പിക്കണമെന്നും അധ്യാപകർ പറയുന്നു.
കോവിഡിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി വീടുകളിൽ തന്നെ കഴിയുന്ന കുട്ടികൾക്ക് മാനസികമായ പിരിമുറുക്കം ഉണ്ടാകുമെന്നും, അതിനാൽ അവരുടെ മാനസിക സമ്മർദ്ദം അകറ്റാനുള്ള ക്‌ളാസുകളാണ് ആദ്യം നടത്തുന്നതെന്നും അധ്യാപകർ വ്യക്‌തമാക്കി. ഇതിനായി ഹാപ്പിനസ് കരിക്കുലം വേണമെന്നും, കലാ, കായിക മേഖലക്ക് മുൻഗണന നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച മാർഗരേഖ അടുത്ത മാസം 5ആം തീയതിയോടെ പുറത്തിറങ്ങും.
Read also: പോലീസ് ഉദ്യോഗസ്‌ഥരുടെ വിപുലമായ യോഗം വിളിച്ച് മുഖ്യമന്ത്രി