ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരും. ഇന്നു ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. കോൺഗ്രസിന് സ്ഥിരം അദ്ധ്യക്ഷനെ വേണമെന്ന ആവശ്യത്തിലൂന്നി ആരംഭിച്ച യോഗം ഒടുവിൽ സോണിയ ഗാന്ധി തന്നെ തൽസ്ഥാനത്ത് തുടരുമെന്ന തീരുമാനത്തിലാണ് അവസാനിച്ചത്. അടുത്ത ആറുമാസത്തേക്ക് സോണിയ ഗാന്ധി ഇടക്കാല കോൺഗ്രസ് അദ്ധ്യക്ഷയായി തുടരുമെന്നും ഈ കാലയളവിനുള്ളിൽ പുതിയ മേധാവിയെ തിരഞ്ഞെടുക്കുമെന്നും ഏകകണ്ഠമായി തീരുമാനമെടുത്തതായി വൃത്തങ്ങൾ അറിയിച്ചു.
“സോണിയ ഗാന്ധി തന്നെ തൽസ്ഥാനത്ത് തുടരും, എത്രയും വേഗം തെരഞ്ഞെടുപ്പ് നടക്കും, ഇത് പ്രവർത്തക സമിതിയുടെ ഏകകണ്ഠമായ തീരുമാനമാണ്,”- കോൺഗ്രസ് നേതാവ് കെ എച്ച് മുനിയപ്പ പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് താൻ പിൻമാറുകയാണെന്നും പകരം അദ്ധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും സോണിയ ഗാന്ധി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി എന്നിവർ അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച മുതിർന്ന കോൺഗ്രസ് നേതാക്കളെ അവർ വിമർശിക്കുകയും ചെയ്തു.
കത്തയച്ച നേതാക്കളുടെ നടപടിക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച പരാമർശനങ്ങൾ വിമർശനങ്ങൾക്കിടയാക്കി. ഇത്തരമൊരു കത്തയക്കുന്നതിനു പിന്നിൽ ബി.ജെ.പിയാണെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിനെതിരെ ഗുലാം നബി ആസാദ്, കപിൽ സിബൽ എന്നീ മുതിർന്ന നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. രാഹുലിന്റെ ആരോപണം ശരിയാണെന്നു തെളിയിച്ചാൽ രാജി വക്കാൻ തയ്യാറാണെന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രസ്താവന.
അതേസമയം, രാഹുലിന്റെ പ്രസ്താവനയോട് രൂക്ഷഭാഷയിലാണ് കപിൽ സിബൽ പ്രതികരിച്ചത്. “കഴിഞ്ഞ 30 വർഷത്തിനിടെ ഒരു വിഷയത്തിലും ബി.ജെ.പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങൾ ബിജെപിയുമായി സഖ്യത്തിലാണ്! ”- കപിൽ സിബൽ ട്വീറ്റ് ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹം ട്വീറ്റ് നീക്കം ചെയ്തു. താൻ അത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തിപരമായി അറിയിച്ചുവെന്നും അതിനാൽ താൻ ട്വീറ്റ് പിൻവലിക്കുന്നുവെന്നും കപിൽ സിബൽ പറഞ്ഞു.
പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കൾ കത്ത് നൽകിയത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, സിറ്റിംഗ് എംപിമാർ, മുൻ കേന്ദ്രമന്ത്രിമാർ എന്നിവരടക്കം 23 കോൺഗ്രസ് നേതാക്കളാണ് ആവശ്യവുമായി കത്തയച്ചത്.