പാലക്കാട്: ശിശുമരണങ്ങൾ തുടർക്കഥയാകുന്ന അട്ടപ്പാടിയിൽ പ്രത്യേക പാക്കേജ് കൊണ്ടുവരണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിൽ ജനങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിയിൽ നിന്നും ഡോ. പ്രഭുദാസിനെ മാറ്റിയ നടപടി ശരിയല്ല. അയാളെ നേരിട്ട് അറിയില്ലെന്നും, അട്ടപ്പാടിയിലെ ജനങ്ങൾക്ക് സ്വീകാര്യനായ വ്യക്‌തിയായിരുന്നു അദ്ദേഹം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സമർഥനായ ഐഎഎസ് ഓഫിസറുടെ നേതൃത്വത്തിലായിരിക്കണം അട്ടപ്പാടി പാക്കേജ് നടപ്പിലാക്കേണ്ടത്. ആദിവാസി മേഖലകൾക്കായി നിരവധി കേന്ദ്ര ഫണ്ടുകൾ ഉണ്ട്. ഇത് വാങ്ങിച്ചെടുക്കാൻ സർക്കാർ തയ്യാറാകണം. കൂടാതെ, ഫണ്ടുകൾ ഇടനിലക്കാർ കൊണ്ടുപോകുന്നുവെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് സത്യസന്ധനായ ഉദ്യോഗസ്‌ഥനെ ആയിരിക്കണം ഇതിന് നിയമിക്കേണ്ടത്. അട്ടപ്പാടിയിലെ ജനങ്ങൾ ആരോഗ്യ രംഗത്തോ വിദ്യാഭ്യാസ രംഗത്തോ പുരോഗതിയില്ല.
2016ൽ ഇവിടേക്കുള്ള ചുരം റോഡിന് കിഫ്ബിയിൽ നിന്ന് പണം അനുവദിച്ചതാണ്. എന്നാൽ, ഇതുവരെ റോഡ് യാഥാർഥ്യമായിട്ടില്ല. ഈ റോഡ് പൂർത്തിയായാൽ മാത്രമേ ഇവിടുത്തെ ജനങ്ങൾക്ക് പുരോഗതി ഉണ്ടാവുകയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു. അരിവാൾ രോഗികൾക്ക് ആവശ്യത്തിന് ചികിൽസ ലഭ്യമാക്കണം. ജനങ്ങൾക്ക് കൃഷി ചെയ്‌ത് ജീവിക്കാനും വരുമാനം ഉണ്ടാക്കാനുമുള്ള സാഹചര്യം ഒരുക്കികൊടുക്കണം. കൂടാതെ ഇവിടുത്തെ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Most Read: കെ റെയിൽ; വിദേശ വായ്‌പ ലക്ഷ്യമിട്ടെന്ന് എംഡി, ജപ്പാൻ ഉപകരണങ്ങൾ വാങ്ങാൻ നീക്കം