തിരുവനന്തപുരം: സിൽവർലൈൻ റെയിൽ പദ്ധതി സ്‌റ്റാൻഡേർഡ് ഗേജിൽ നിർമിക്കുന്നത് വിദേശവായ്‌പ കൂടി ലക്ഷ്യമിട്ടെന്ന് സമ്മതിച്ച് കെ റെയിൽ കോർപറേഷൻ. 200 കിലോമീറ്റർ വേഗത്തിൽ യാത്ര ചെയ്യണമെങ്കിൽ സ്‌റ്റാൻഡേർഡ് ഗേജിലേ പറ്റൂ എന്നായിരുന്നു ഇതുവരെയുള്ള ന്യായം. ജെയ്‌കായിൽ നിന്ന് കുറഞ്ഞ പലിശയ്‌ക്ക് വായ്‌പ ലഭിക്കണമെങ്കിൽ ജപ്പാൻ കമ്പനികളിൽ നിന്നുള്ള ഉപകരണങ്ങൾ പദ്ധതിയ്‌ക്കായി വാങ്ങേണ്ടി വരുമെന്നും കെ റെയിൽ എംഡി വി അജിത്ത് കുമാർ പറഞ്ഞു.
രാജ്യത്തെ റെയിൽവേ ശൃംഖല ബ്രോഡ്‌ഗേജിൽ ആയതിനാൽ സ്‌റ്റാൻഡേർഡ് ഗേജിൽ നിർമിക്കുന്ന സിൽവർലൈൻ ഇതുമായി ഒരിക്കലും ബന്ധിപ്പിക്കാൻ സാധിക്കില്ലെന്നാണ് പ്രധാന വിമർശനം. നാലര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്തണമെങ്കിൽ സ്‌റ്റാൻഡേർഡ് ഗേജിൽ തന്നെ പാലം നിർമിക്കണമെന്നായിരുന്നു സർക്കാരിന്റെയും കെ റെയിലിന്റെയും വിശദീകരണം.
മുംബൈ- അഹമ്മദാബാദും ഡെൽഹി- മീററ്റും പോലെയുള്ള അതിവേഗ റെയിൽ പദ്ധതികൾ സ്‌റ്റാൻഡേർഡ് ഗേജിലാണെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. സിൽവർലൈൻ നിർമിക്കാൻ വേണ്ട 63941 കോടി രൂപയിൽ ഏറിയ പങ്കും വായ്‌പ എടുത്തേ പറ്റൂ. ഇതും കൂടി കണക്കിലെടുത്താണ് സ്‌റ്റാൻഡേർഡ് ഗേജിൽ പാത നിർമിക്കുന്നതെന്നും എംഡി വ്യക്‌തമാക്കി.
ജെയ്‌ക്ക പോലെയുള്ള ധനകാര്യ സ്‌ഥാപനങ്ങൾ ദശാംശം ഒരു ശതമാനവും ദശാംശം രണ്ടുശതമാനവും നിരക്കിൽ പദ്ധതിക്ക് വായ്‌പ തരുമെന്നതിനാൽ പദ്ധതി സംസ്‌ഥാനത്തെ കടക്കെണിയിൽ ആക്കില്ലെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, കുറഞ്ഞ പലിശയ്‌ക്ക് വായ്‌പ കിട്ടണമെങ്കിൽ ആ രാജ്യത്തുള്ള കമ്പനികൾക്ക് തന്നെ ഓർഡർ നൽകേണ്ടി വരും. കേന്ദ്ര സർക്കാർ അംഗീകരിച്ച മാതൃകയാണ് ഇതെന്ന് പറഞ്ഞാണ് കെ റെയിൽ അധികൃതർ വിമർശകരെ പ്രതിരോധിക്കുന്നത്.
Also Read: പിജി വിദ്യാർഥികളുടെ സമരം തീർപ്പാക്കാൻ സർക്കാർ; സ്‌റ്റൈപൻഡ് വർധന ഉൾപ്പടെ പരിഗണിക്കും