ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി, സർവകക്ഷി യോഗം വിളിച്ചു സർക്കാർ. സെപ്‌റ്റംബർ 17ന് വൈകിട്ട് 4.30നാണ് സർവകക്ഷി യോഗം. ബന്ധപ്പെട്ട നേതാക്കൾക്ക് ഇ-മെയിൽ മുഖേന ക്ഷണം അയച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു. സർവകക്ഷി യോഗത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട ചർച്ച ചെയ്‌തേക്കുമെന്നാണ് വിവരം.
സെപ്‌റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. ഇതുവരെ പ്രത്യേക സമ്മേളനം ചേരുന്നതിന്റെ അജണ്ട സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇത് പല ഊഹാപോഹങ്ങൾക്കും വഴിവെച്ചിരുന്നു. പ്രത്യേക സമ്മേളനത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക നാമം ‘ഇന്ത്യ’ എന്നതിൽ നിന്ന് ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള പ്രമേയം അവതരിപ്പിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങൾ.
പഴയ പാർലമെന്റ് കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് ഔപചാരികമായി മാറുന്നതിന്റെ ഭാഗമായാണ് പ്രത്യേക സമ്മേളനമെന്നും ചർച്ചയുണ്ട്. കൂടാതെ, ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിനുള്ള ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ, ഏക സിവിൽ കോഡ്, വനിതാ സംവരണം തുടങ്ങിയ ബില്ലുകളും പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
ഇതിനിടെ 18ന് ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പൊതുവിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതി. അജണ്ട ഇനിയും വ്യക്‌തമാക്കാത്ത സാഹചര്യത്തിൽ ഏകപക്ഷീയ ചർച്ച അനുവദിക്കില്ലെന്ന് സോണിയ വ്യക്‌തമാക്കി. എന്നാൽ, തൽക്കാലം അജണ്ട വെളിപ്പെടുത്തേണ്ടെന്നാണ് സർക്കാർ നിലപാട്.
Most Read| സോളാർ കേസ്; ഉമ്മൻ ചാണ്ടിയുടെ പേരെഴുതി ചേർത്തത് ഗണേഷ് കുമാറിന്റെ ബന്ധു- ഫെനി ബാലകൃഷ്‌ണൻ