തിരുവനന്തപുരം: കളമശേരിയിലെ തീപിടുത്തത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിൽസയില്‍ കഴിയുന്നവര്‍ക്ക് വിദഗ്‌ധ ചികിൽസ ഉറപ്പാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ കോളേജിനെ സഹായിക്കാന്‍ ആരോഗ്യ വകുപ്പിലെ ഒഫ്‌താല്‍മോളജി ഡോക്‌ടർമാരുടേയും സ്‌പെഷ്യൽ ഡോക്‌ടർമാരുടേയും സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവില്‍ ആരും തന്നെ ഗുരുതരാവസ്‌ഥയിലില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
51 പേരാണ് തീപിടുത്തത്തെ തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസ തേടിയത്. പുല്‍തൈലം ഉണ്ടാക്കുന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. തീയണക്കാനെത്തിയ ഫയര്‍ഫോഴ്‌സിലേയും കമ്പനിയിലേയും ആള്‍ക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കെമിക്കല്‍ പരിക്കുകളുണ്ടായി. ഇവരുടെ ചികിൽസയ്‌ക്കായി രണ്ട് പ്രത്യേക വാര്‍ഡുകള്‍ അടിയന്തരമായി സജ്‌ജമാക്കുകയും ചെയ്‌തു.
ആശുപത്രി സൂപ്രണ്ടിന്റെ ഏകോപനത്തില്‍ സര്‍ജറി, മെഡിക്കല്‍, ഒഫ്‌താല്‍മോളജി എന്നീ വിഭാഗങ്ങളിലെ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് ചികിൽസ ഉറപ്പാക്കിയത്. ഭക്ഷണം, വസ്‌ത്രം തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
Read also: സംസ്‌ഥാനത്ത് നിയമസഭാ സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കും