ചങ്ങരംകുളം: ഹൈവേകളിൽ സ്‌പീഡ് ബാരിയറുകൾ പാടില്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നിരന്തരം ലംഘിക്കുന്ന കാഴ്‌ചയാണ് ഒട്ടുമിക്ക ഹൈവേകളിലും നമുക്ക് കാണാൻ കഴിയുക. നിയമത്തെ സംബന്ധിച്ചും പൊതുസമൂഹ നൻമക്ക് വേണ്ടി കോടതികൾ നടത്തുന്ന ഉത്തരവുകൾ സംബന്ധിച്ചും പൊതുസമൂഹത്തിനുള്ള അറിവില്ലായ്‌മ ഉപയോഗപ്പെടുത്തി വ്യാപകമായി നടത്തുന്ന നിയമലംഘനമാണ് ഹൈവേകളിൽ കാണുന്ന സ്‌പീഡ് ബാരിയറുകൾ. പരസ്യങ്ങൾ പതിച്ചുള്ള സ്‌പീഡ് ബാരിയറുകൾ വാഹനമോടിക്കുന്ന വ്യക്‌തികളുടെ ശ്രദ്ധമാറ്റുമെന്ന നിരീക്ഷണവും നിരവധി കോടതികൾ നടത്തിയിട്ടുണ്ട്.
1998ൽ സോണി സൈമൺ എന്ന വ്യക്‌തി മുണ്ടൂരിൽ നിന്ന് തൃശൂരിലേക്ക് ബൈക്കിൽ യാത്രചെയ്യുമ്പോൾ റോഡിൽ സ്‌ഥാപിച്ചിരുന്ന സ്‌പീഡ് ബാരിയറിൽ തട്ടി അപകടം സംഭവിക്കുകയും തുടർന്ന് ഇദ്ദേഹം മരണപ്പെടുകയും ചെയ്‌തിരുന്നു. തുടർന്ന് നടന്ന കേസിൽ 2008ൽ കേരള ഹൈകോടതി നടത്തിയ വിധിയിൽ സ്‌പീഡ് ബാരിയറുകൾ സ്‌ഥാപിക്കാനുള്ള മാനദണ്ഡങ്ങൾ വിശദമായി പ്രതിബാധിക്കുന്നുണ്ട്. ഇവ പൂർണമായും കാറ്റിൽ പറത്തിയാണ് കേരളത്തിലെ ഒട്ടുമിക്ക സ്‌ഥലത്തും സ്‌പീഡ് ബാരിയറുകൾ സ്‌ഥാപിച്ചിട്ടുള്ളത്. അത്തരത്തിലൊരു നിയമലംഘനത്തിന് എതിരെയാണ് ചങ്ങരംകുളത്ത് പൗരസമിതി രംഗത്ത് എത്തിയിരിക്കുന്നത്.
ചങ്ങരംകുളം – ചിയ്യാനൂർ സംസ്‌ഥാന പാതയിലാണ് സ്വാകാര്യ ബാർഹോട്ടൽ തങ്ങളുടെ പരസ്യം നൽകുന്നതിന് സ്‌പീഡ് ബാരിയറുകൾ സ്‌ഥാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധത്തിൽ സ്‌ഥാപിച്ച ഈ ബാരിയറുകൾ ഉടൻ എടുത്തുമാറ്റണമെന്നും മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്‌ഥരെ താക്കീത് ചെയ്യണെമെന്നും ചങ്ങരംകുളം പൗരസമിതി ആവശ്യപ്പെട്ടു.
‘സ്വകാര്യ ബാർഹോട്ടലിന് ശ്രദ്ധയും പരസ്യവും കിട്ടാൻ വേണ്ടി മാത്രം സ്‌ഥാപിച്ച സ്‌പീഡ് ബാരിയർ നിയമവിരുദ്ധമായി 24 മണിക്കൂറും സംസ്‌ഥാന പാതയിൽ വാഹന ഗതാഗതം തടസപ്പെടുത്തുന്നുണ്ട്. ബാർ ഉടമകൾ ഇങ്ങനെ റോഡ് ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തുമ്പോൾ അധികാരികൾ കാഴ്‌ച്ചക്കാരാകുന്നതും ഒത്താശ ചെയ്യുന്നതും ഖേദകരമാണ്. നിയമം പാലിക്കാൻ തയ്യാറാകാത്ത പക്ഷം ബാർ ഉടകമൾക്കും ഇതിന് അനുവാദം നൽകിയ ഉദ്യോഗസ്‌ഥർക്കും എതിരെ കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യാൻ പൗരസമിതി ബാധ്യസ്‌ഥരാകും’. -പത്രകുറിപ്പിൽ പൗരസമിതി പറഞ്ഞു.
ഈ സ്‌പീഡ് ബാരിയറിന് തൊട്ടുപിന്നിൽ അതായത് 10 മീറ്റർ പിന്നിൽ സുരക്ഷാ ക്യാമറയുണ്ട്. 100 മീറ്റർ പിന്നിൽ ഇതുപോലെ നിയമവിരുദ്ധമായ മറ്റൊരു സ്‌പീഡ് ബാരിയർ, നിയമവിരുദ്ധമായ ഹംബടക്കം സ്‌ഥാപിച്ചിട്ടുണ്ട്. റോഡുകളിൽ ഹംബ് സ്‌ഥാപിക്കാൻ നിരവധി നിയമങ്ങൾ പാലിക്കാനുണ്ട്. അതുപോലെ ബാരിയറുകൾ സ്‌ഥാപിക്കാനും ഒട്ടനവധി സുരക്ഷാ മാനദണ്ഡനങ്ങളും നിയമങ്ങളും പാലിക്കാനുണ്ട്. ഇവയൊന്നും ഇവിടങ്ങളിൽ പാലിച്ചിട്ടില്ല; -പൗരസമിതി സെക്രട്ടറി മുജീബ് കോക്കൂർ മലബാർ ന്യൂസിനോട് വിശദീകരിച്ചു.
പൗരസമിതിയുടെ പ്രതിഷേധ പരിപാടിയിൽ ചെയർമാൻ പിപിഎം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. റാഫി പെരുമുക്ക്, സിദ്ധിക് മൗലവി അയിലക്കാട്, കുഞ്ഞിമുഹമ്മദ് പന്താവുർ, എൻഎം അബ്ബാസ്, സുരേഷ് ആലംകോട്, കെസി അലി, കെ അനസ്, കരീം ആലംകോട്, എംകെ അബ്‌ദുറഹ്‌മാൻ, മുജീബ് കോക്കൂർ എന്നിവർ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.
Most Read: ഇരുപക്ഷവും അംഗീകരിച്ചത് കൊണ്ട് മാത്രം അയോധ്യ വിധി ശരിയാകണം എന്നില്ല; പി ചിദബരം