ലക്‌നൗ: യുപിയിലെ ആള്‍ക്കൂട്ട ആക്രമണങ്ങളിലും, കൊലപാതകങ്ങളിലും യുപി പോലീസ് നടത്തിയ അന്വേഷണം ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരെയായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്. യഥാർഥ പ്രതികള്‍ക്കെതിരെ പോലീസ് നടപടിയെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് ആള്‍ക്കൂട്ട ആക്രമണങ്ങളിലാണ് ബിബിസി അന്വേഷണം നടത്തിയത്. അതില്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു കേസില്‍ ഇരയുടെ കുടുംബം ഗ്രാമത്തില്‍ നിന്ന് മാറിത്താമസിക്കാന്‍ നിര്‍ബന്ധിതരായി. ഒരു കേസില്‍ പോലും പോലീസ് നിഷ്‌പക്ഷമായ അന്വേഷണം നടത്തിയെന്ന് കുടുംബങ്ങള്‍ക്ക് അഭിപ്രായമില്ല. എഫ്ഐആറില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ ഒരു കേസിലും കുറ്റപത്രം നല്‍കിയിട്ടില്ല. ഇത്തരത്തിൽ യുപി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകൾ.
ബിബിസിയിലെ കീര്‍ത്തി ദുബെയാണ് റിപ്പോര്‍ട് തയ്യാറാക്കിയത്. സോന്‍ഭദ്ര, ബുലന്ദ്ഷഹര്‍, മുറാദാബാദ്, മഥുര എന്നിങ്ങനെ നാല് ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് അന്വേഷിച്ചത്. 2019ലെ ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട് അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്‌ഥാനം യുപിയാണ്.
ബിബിസി അന്വേഷിച്ച നാല് കേസുകളിൽ കുറ്റം ചെയ്‌തെന്ന് കുടുംബങ്ങള്‍ ആരോപിച്ച ഒരു പ്രതിയെപ്പോലും പോലീസ് അറസ്‌റ്റ് ചെയ്യുകയോ കേസെടുക്കുകയോ ഉണ്ടായിട്ടില്ല. അറസ്‌റ്റ് ചെയ്യപ്പെട്ടവര്‍ ജാമ്യം കിട്ടി പുറത്തിറങ്ങുകയും ചെയ്‌തിട്ടുണ്ട്. പല കേസിലും ഇരകളുടെ കുടുംബങ്ങള്‍ക്ക് സമ്മര്‍ദ്ദത്തിന് വഴങ്ങി ഒത്തുതീര്‍പ്പിന് നില്‍ക്കേണ്ടി വന്നുവെന്നും റിപ്പോർട് പറയുന്നു.
Read Also: ചെന്നൈയിൽ കനത്ത മഴ; ട്രെയിൻ സർവീസ് നിർത്തിവെച്ചു