ചെന്നൈ: വ്യാഴാഴ്‌ച രാവിലെയും ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴയെ തുടർന്ന് വെള്ളം ഉയർന്നത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു.
കനത്ത മഴയിൽ നുങ്കമ്പാക്കം, സ്‌റ്റെർലിംഗ് റോഡ്, കെഎംസി ആശുപത്രി റോഡ് തുടങ്ങി ചെന്നൈയുടെ പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
എംഎഎസിൽ നിന്ന് തിരുവള്ളൂരിലേക്കുള്ള ഭൂരിഭാഗം ട്രെയിൻ സർവീസുകളും താൽകാലികമായി നിർത്തിവച്ചതായി ചെന്നൈയിലെ ദക്ഷിണ റെയിൽവേ ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസ് അറിയിച്ചു. ആവടിയിലും അമ്പത്തൂരിലും ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
തിരുവൊട്ടിയൂരിനും കൊരുക്കുപേട്ടിനും ഇടയിൽ കനത്ത മഴ തുടരുന്നതിനാൽ ഗുമ്മിടിപൂണ്ടി ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുമെന്നും ചെന്നൈ ഡിആർഎം പറഞ്ഞു.
അതേസമയം ചെന്നൈ ഉൾപ്പടെ ആറ് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഴിപ്പുരം, തിരുവള്ളൂർ, തിരുവണ്ണാമലൈ ജില്ലകളിലാണ് നാളെ വരെ അതിജാഗ്രതാ നിർദ്ദേശമുള്ളത്. സംസ്‌ഥാനത്തെ 24 ജില്ലകളിൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.
Most Read: സ്വകാര്യ ബസ് ചാർജ്; വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിച്ചേക്കും