(Demo) ശ്രീലങ്കയില്‍ ഇപ്പോള്‍ നടക്കുന്നത് മനുഷ്യത്വരഹിതം എന്ന വാക്കില്‍ ഒതുക്കാവുന്നതല്ല. മൃഗീയവുമല്ല, കാരണം മൃഗങ്ങളില്‍ ഇത്രയും ക്രൂരത കാണാന്‍ കഴിയില്ല. പൈശാചികമാണിത്. ഹിറ്റ്‌ലറുടെ മറ്റൊരു മുഖമാണ് മഹിന്ദ രാജപക്‌സെയുടേത്. എല്‍.ടി.ടി.യെക്കാള്‍, അതിന്റെ തലതൊട്ടപ്പന്‍ വേലുപ്പിള്ള പ്രഭാകരനെക്കാള്‍ വലിയ ഭീകരതയാണ് തമിഴ് ജനതയ്‌ക്കെതിരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ അഴിച്ചുവിട്ടിരിക്കുന്നത്.
എല്‍.ടി.ടി.യുടെ പേരിനെ മറയാക്കി നടത്തുന്ന വംശീയഭീകരതയാണ് സര്‍ക്കാരിലും സൈന്യത്തിലും പ്രകടമാകുന്നത്. ശ്രീലങ്കയില്‍ സൈനിക താവളം തുടങ്ങി ഏഷ്യ ഉപഭൂഖണ്ഡത്തെ അവിടെയിരുന്നു ഭരിക്കുക എന്ന അമേരിക്കന്‍ സ്വപ്‌നസാക്ഷാല്‍ക്കാരത്തിന് ഇനി അധികകാലം വേണ്ടി വരില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
പ്രഭാകരനെ പിടിക്കുകയോ, വധിക്കുകയോ, അതുമല്ലെങ്കില്‍ പ്രഭാകരന്‍ കൊല്ലപ്പെടുകയോ എന്തുതന്നെ സംഭവിച്ചാലും യഥാര്‍ത്ഥ വംശീയ ഭീകരത അവിടെ തുടങ്ങും. ചിലപ്പോള്‍ ഒരു ഇടവേള ലഭിച്ചേക്കാം. കാലങ്ങളായി തമിഴ്‌വംശജര്‍ക്കെതിരേ ശ്രീലങ്കന്‍ സര്‍ക്കാരുകള്‍ നടത്തിയ കൊടുംക്രൂരതയ്‌ക്ക് ഭാവിയില്‍ അവര്‍ വലിയ വില നല്‍കേണ്ടിവരും. അങ്ങിനെ ഒരവസ്ഥ രൂപപ്പെടുമ്പോള്‍, ശ്രീലങ്കന്‍ സേനയ്‌ക്ക് അല്ലെങ്കില്‍ സര്‍ക്കാരിന് സഹായവുമായി അമേരിക്കയെത്തും നേരിട്ടോ, അല്ലാതെയോ… ഇതിന് സഹായകരമാവുകയാണ് ഇന്ത്യയുടെ നിലപാടുകളും.
പതിനഞ്ചാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1505ല്‍ പോര്‍ച്ചുഗീസ് കപ്പിത്താനായ ഫ്രാന്‍സിസ് കോഡി അല്‍മെയ്‌ദ വന്ന് ഘട്ടം ഘട്ടമായി കൊളംബോ ആസ്ഥാനമാക്കി പോര്‍ച്ചുഗീസ് ആധിപത്യം ഉറപ്പിച്ചു. പിന്നീട് ഇവര്‍ സിംഹളരെ ക്രിസ്‌തുമതത്തിലേക്ക് മാറ്റാന്‍ ആരംഭിച്ച സമയത്ത്, ബുദ്ധമതക്കാര്‍ ശക്തമായി ഇവരെ എതിര്‍ത്തതും പോര്‍ച്ചുഗീസുകാരെ തുരുത്താന്‍ അന്നത്തെ രാജാവ് ഗതികെട്ട് ഡെച്ചുകാരുടെ സഹായം തേടിയതും ഈ ഡച്ചുകാര്‍ പിന്നീട് ശ്രീലങ്കയെ പൂര്‍ണ്ണമായി തന്നെ ബ്രിട്ടനു പതിച്ചു നല്‍കിയതും 1815ല്‍ ശ്രീലങ്കയെ ബ്രിട്ടന്‍ പരിപൂര്‍ണ്ണമായി തങ്ങളുടെ കോളനിയാക്കി മാറ്റിയതും പഴയ കഥ. അക്കാലങ്ങളില്‍ ബ്രിട്ടീഷുകാര്‍ അവരുടെ പണിയാവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയ തമിഴ് തൊഴിലാളികളുടെ (അടിമകളുടെ) തലമുറകളാണ് ഇന്നത്തെ ശ്രീലങ്കയിലെ തമിഴരുടെ ഭൂരിഭാഗവും. ഇവരെ പരിപൂര്‍ണ്ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ തുടരുന്ന ഈ വംശീയവേട്ട അതിക്രൂരമാണെന്നാണ് വിശ്വസ്‌ത കേന്ദ്രങ്ങള്‍ നല്‍കിയ വിവരം. മാദ്ധ്യമങ്ങള്‍ പറഞ്ഞുതരുന്നത് വളരെ കുറഞ്ഞ സത്യങ്ങള്‍ മാത്രം. (For the purpose of trail run)