കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുമ്പോഴും ചികിത്സാ സൗകര്യത്തിലെ പരിമിതികള്‍ പരിഹരിക്കാതെ തുടരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കാസര്‍കോട് ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രി ആയി മാറ്റിയെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ചികിത്സാ രംഗം പ്രതിസന്ധിയിലായിരിക്കുകയാണ്. ദിനംപ്രതി വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ ഈ സാഹചര്യത്തില്‍ വലിയ ആശങ്കയാണ് ജില്ലയില്‍ ഉണ്ടാക്കുന്നത്.
കഴിഞ്ഞ ആറ് മാസം മുന്‍പാണ് മെഡിക്കല്‍ കോളേജിന്റെ അക്കാദമിക് ബ്ലോക്ക് കോവിഡ് ആശുപത്രിയായി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടായത്. എന്നാല്‍ കോവിഡ് സെന്റര്‍ ആക്കിയ മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. 273 തസ്‍തികകള്‍ മെഡിക്കല്‍ കോളേജില്‍ സൃഷ്‌ടിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ആകെ നിയമിക്കപ്പെട്ടത് 50 ഓളം ജീവനക്കാരെ മാത്രമാണ്. പക്ഷേ ഇവരില്‍ കോവിഡ് ചികിത്സക്കായി നിയമനം നടത്തിയ 24 ഡോക്‌ടർമാര്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണുള്ളത്.
ജീവനക്കാരില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. രോഗികളുടെ ആരോഗ്യ നില ഗുരുതരമാകുന്ന സാഹചര്യങ്ങളില്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിനെയാണ് ഇപ്പോള്‍ ഇവിടെ ഉള്ളവര്‍ ആശ്രയിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയോടുള്ള അവഗണന ഒഴിവാക്കി ആവശ്യത്തിന് ജീവനക്കാരെ മെഡിക്കല്‍ കോളേജില്‍ നിയമിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. നിലവില്‍ കോവിഡ് രോഗികള്‍ക്കായി ജില്ലാ ആശുപത്രിയോ ജനറല്‍ ആശുപത്രിയോ സജ്ജമാക്കാനാണ് തീരുമാനം. പക്ഷേ ഇത് മറ്റ് രോഗികളുടെ ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്.
Read also : ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും