കാസർഗോഡ്: ഉക്കിനടുക്കയിൽ സ്‌ഥിതിചെയ്യുന്ന കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി പ്രവർത്തനം ആരംഭിച്ചു. ആദ്യദിവസമായ ഇന്നലെ 27 പേരാണ് ചികിൽസയ്‌ക്കായി എത്തിയത്. ന്യൂറോളജി വിഭാഗത്തിലാണ് ഇന്നലെ കൂടുതൽ പേർ ചികിൽസയ്‌ക്ക് എത്തിയത്. ശാരീരിക അവശതകളുള്ള എൻഡോസൾഫാൻ ബാധിതയായ പുല്ലൂർ പെരിയയിൽ നിന്നുള്ള പെൺകുട്ടിയെയാണ് ന്യൂറോളജി ഒപി വിഭാഗത്തിൽ ഡോ. പി ജിതിൻ രാജ് ആദ്യം പരിശോധിച്ചത്.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് ന്യൂറോളജിസ്‌റ്റിനെ കാണാൻ പരിയാരത്തും മംഗളൂരുവിലെയും ആശുപത്രിയിലേക്ക് പോകേണ്ടി വരുന്ന ദുരിതം കാസർഗോഡ് മെഡിക്കൽ കോളേജിൽ ന്യൂറോളജിസ്‌റ്റിന്റെ സേവനം ലഭ്യമായതിലൂടെ കുറയും. ശസ്‌ത്രക്രിയാ സൗകര്യം കൂടി ഉൾപ്പെടുത്തണമെന്നും എങ്കിൽ മാത്രമേ ഇതിന്റെ പൂർണ പ്രയോജനം ലഭിക്കുകയുള്ളുവെന്നാണ് എൻഡോസൾഫാൻ ദുരിത ബാധിതർ ആവശ്യപ്പെടുന്നത്. മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്.
ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്‌ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സര്‍ജറി, ഇഎന്‍ടി, ഒഫ്‌ത്താൽമോളജി, ദന്തല്‍ ഒപികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ഒപിക്ക് ആവശ്യമായ ജീവനക്കാരും മരുന്നുകളും മറ്റ് സാമഗ്രികളും സജ്‌ജമാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. മികച്ച മെഡിക്കല്‍ കോളേജാക്കി മാറ്റുകയാണ് ലക്ഷ്യം.
Most Read: നടിയെ ആക്രമിച്ച കേസിൽ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡബ്ള്യുസിസി