കാസർഗോഡ്: കോവിഡ് പ്രതിരോധ വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ഇന്ന് ജില്ലയിൽ ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവർക്കാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുകയെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എവി രാംദാസ് അറിയിച്ചു. ആകെ 10 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ജില്ലയിൽ സജ്‌ജമാക്കിയിരിക്കുന്നത്.
താലൂക്കാശുപത്രി തൃക്കരിപ്പൂർ, സാമൂഹികാരോഗ്യ കേന്ദ്രം (ബേഡഡുക്ക, മഞ്ചേശ്വരം), കുടുംബാരോഗ്യ കേന്ദ്രം (കരിന്തളം, വെള്ളരിക്കുണ്ട്, ആനന്ദാശ്രമം, എണ്ണപ്പാറ, മുള്ളേരിയ, ചിറ്റാരിക്കാൽ, ചട്ടഞ്ചാൽ) എന്നിവിടങ്ങളിലാണ് വാക്‌സിൻ കുത്തിവെപ്പ് നടക്കുക.
ഒരു കേന്ദ്രത്തിൽ 200 പേർക്ക് വീതം ആകെ 2,000 പേർക്ക് വാക്‌സിൻ നൽകുന്നതിനുള്ള സജ്‌ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച വാക്‌സിനേഷൻ വൈകിട്ട് 5 മണി വരെ തുടരും. ആശാവർക്കർമാർ മുഖേന മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തവർക്ക് മാത്രമാണ് വാക്‌സിൻ നൽകുക.
60 വയസിന് മുകളിലുള്ള പൗരൻമാർ ആശാവർക്കർമാർ മുഖേന മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌ത് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിച്ചേരണം. ആരോഗ്യ പ്രവർത്തകർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചവർ എന്നിവർക്കുള്ള വാക്‌സിനേഷൻ പൂർത്തിയായാൽ എല്ലാ കേന്ദ്രങ്ങളിലും കുത്തിവെപ്പ് നടത്താനുള്ള സൗകര്യം ഒരുക്കുമെന്നു അധികൃതർ അറിയിച്ചു.
Also Read: ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ അധോലോക ഇടപാട് നടന്നെന്ന് സിബിഐ