തിരുവനന്തപുരം : സംസ്‌ഥാനത്ത് ബുറെവി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്‌ഥാന ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറത്തിറക്കി. ചുഴലിക്കാറ്റും, ശക്‌തമായ മഴയും മൂലം ഉണ്ടാകാന്‍ പോകുന്ന ആരോഗ്യപ്രശ്‌നങ്ങളെയും പകര്‍ച്ചവ്യാധികളെയും പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ജാഗ്രത നിര്‍ദേശം പുറത്തിറക്കിയതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്‌തമാക്കി. സംസ്‌ഥാനത്തെ എല്ലാ ആശുപത്രികളിലും മതിയായ ചികില്‍സാ സൗകര്യം ഉണ്ടായിരിക്കണമെന്നും, ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കണമെന്നും, കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങളും മറ്റും പരമാവധി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്താന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ ശക്‌തമായ മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തന്നെ എല്ലാ ആശുപത്രികളും മെഡിക്കല്‍ കോളേജുകളിലും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അതിനായി ആശുപത്രി മാനേജ്മെന്റുകള്‍ വേണ്ട നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഉള്ളതിനാല്‍ അത്യാവശ്യ മരുന്നുകളും മെഡിക്കല്‍ കിറ്റുകളും ആശുപത്രികളില്‍ സജ്‌ജമാക്കണം. കൂടാതെ സ്‌നേക്ക് ആന്റിവെനം പോലെയുള്ള മരുന്നുകളും ആവശ്യത്തിന് കരുതണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഒപ്പം തന്നെ ഡോക്‌ടർമാര്‍ ഓണ്‍ കാള്‍ ഡ്യൂട്ടിയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ആശുപത്രികളില്‍ എത്തണമെന്നും, മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും മറ്റും സദാ സജ്‌ജമായിരിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് നിരവധി ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇവിടങ്ങളില്‍ എല്ലാവിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളും, ചികിൽസയും ഉറപ്പുവരുത്തണം. കൂടാതെ സംസ്‌ഥാനത്ത് കോവിഡ് സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്യാമ്പുകളിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. എല്ലാ ജില്ലകളിലും പ്രവര്‍ത്തനം നടത്തുന്ന നോഡല്‍ ഓഫീസര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. കൂടാതെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള എല്ലാ പ്രദേശങ്ങളിലും കനിവ് 108 ആംബുലന്‍സിന്റെ സേവനം ലഭ്യമാകും. ഒപ്പം തന്നെ കോവിഡ് ബാധിതരെയും അല്ലാത്തവരെയും ആശുപത്രികളിലേക്ക് മാറ്റുന്നതിനായി പ്രത്യേക സജ്‌ജീകരണങ്ങള്‍ ഒരുക്കിയതായും മന്ത്രി വ്യക്‌തമാക്കി.
Read also : തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകൾ സജീവം